Friday 8 September 2017

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം - വാഴ്ചയുഗം


നായാടി മുതല്‍ നമ്പൂതിരി വരെ ഏകൈക ഹിന്ദുത്വം വീമ്പെളുക്കുന്ന സംഘപരിവാര്‍ സംവിധാനങ്ങള്‍ക്കും ദേവസ്വം നിയമനങ്ങളുടെ കാര്യത്തില്‍ മൗനം. കാലങ്ങളായി നിലനില്‍ക്കുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ് ദേവസ്വം നിയമനങ്ങളെ സംബന്ധിച്ചുളളത്. കേരളത്തിലെ മൂന്ന് ബോര്‍ഡുകളുടെയും (തിരുവിതാംകൂര്‍ കൊച്ചിന്‍, മലബാര്‍) ഗുരുവായൂര്‍ പോലുളള സ്വതന്ത്ര ദേവസ്വം ബോര്‍ഡുകളുടെയും ഭരണ സമിതിയിലേക്ക് നിയമനം നടത്തുന്നത്. അതാത് ബോര്‍ഡുകളുടെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളാണ്. ഓരോ സര്‍ക്കാര്‍ മാറി വരുമ്പോഴും ഭരണകക്ഷിയി ലുളളവരെ ഉള്‍പ്പെടുത്തി കാലം തികയുന്നതിനു മുമ്പ് പുതിയ ബോര്‍ഡ് മെമ്പറന്മാരെ ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്യുന്നതാണ് പതിവ്. ബഹുമാനപ്പെട്ട പ്രയാര്‍ ഗോപാല കൃഷ്ണന്‍ അദ്ധ്യക്ഷനായ നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, യു.ഡി.എഫ്. കാലത്ത് ചുമതലയേറ്റതാണ്. ബോര്‍ഡു മെമ്പറന്മാരില്‍ പട്ടികജാതിയില്‍ നിന്ന് ഒരു മെമ്പര്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. എന്നാല്‍ താഴെത്തട്ടില്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഭരണം നടത്തുന്ന ക്ഷേത്രങ്ങള്‍ നൂറ് കണക്കിനാണ്. അവിടെയെങ്ങും ഒരൊറ്റ പട്ടികജാതിക്കാരനും ഭരണസമിതിയില്‍ ഉണ്ടാവുകയില്ല. ഹൈന്ദവ സംസ്‌കാര ത്തിന്റെ തനിമ നിലനിര്‍ത്തുന്ന ക്ഷേത്രചടങ്ങുകളിലെ അമ്മന്‍കുട ആട്ടവും, ശൂലം കുത്തലും, കരകാട്ടക്കാരും, ആന, മയില്‍, ഒട്ടുമാവുമൊക്കെ പട്ടികജാതിക്കാരുടെ ഡിപ്പാര്‍ട്ടുമെന്റാണ്. പിന്നെ ശിങ്കാരിമേളം അവിടം കൊണ്ടുതീരും പട്ടികജാതി ക്കാരന്റെ ക്ഷേത്രപ്രവേശന വിപ്ലവം. പട്ടികജാതിക്കാര്‍ക്കിടയില്‍ പൂണുലിട്ടവര്‍ വരെയുളള കാലമാണിത്. എന്നിട്ടും ഭരണപങ്കാളിത്തം എന്ന കാര്യത്തെക്കുറിച്ച് 'കമാ'ന്ന് മിണ്ടാന്‍ ഭയമാണ് ഇവര്‍ക്ക്. സ്വന്തം ഇമേജ് കുടുംബത്തിന്റെ സ്വീകര്യത ഇതൊക്കെ നഷ്ടപ്പെടുത്താന്‍ ഇത്തരത്തിലുളളവര്‍ തയ്യാറല്ല. പാവം പട്ടികജാതി ക്കാരന്റെ പേര് പറഞ്ഞ് മറ്റുളളവരുമായി വേദി പങ്കിടുന്നത് പോലും വലിയ ക്രെഡിറ്റായാണ് ഇങ്ങനെയുളളവര്‍ കരുതുന്നത്. അഖില കേരള ഹിന്ദു സാംബവര്‍, കേരള ഹന്ദു സാംബവര്‍ സമാജം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ഹിന്ദു ചേരമര്‍ സംഘം തുടങ്ങി തദ്ദേശ ഹിന്ദു ഹെഡ്ഡിംഗില്‍ ഉളള പട്ടികജാതി സംഘടനകളുണ്ട്. തങ്ങളുടെ സംസ്ഥാന സമ്മേളനങ്ങളില്‍ അവകാശ പ്രസംഗങ്ങള്‍ നടത്തുകയും, ഗീര്‍വാണം അടിക്കുകയും ചെയ്യുന്ന നേതാക്കന്മാര്‍ ആരും തന്നെ ക്ഷേത്ര ഭരണസമിതിയിലെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നില്ല. നട്ടുച്ചയ്ക്ക് കിടാങ്ങ ളെയുംകൊണ്ട് അമ്പലം നിരങ്ങി കാവടിയും കണ്ട് കപ്പലണ്ടിയും കടലയും കൊറിച്ച് നടക്കുന്നതല്ലാതെ എന്തു പ്രയോജനമാണ് ക്ഷേത്രകാര്യങ്ങളില്‍ ദളിതര്‍ക്കുളളത്. ഏത് മതവിശ്വാസം എടുത്താലും വിശ്വാസികളില്‍ അന്ധവിശ്വാസികള്‍ ദളിതരാണ്. താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ എക്‌സ്ട്രീമിസ്റ്റുകളാണ് ദളിതര്‍. അത് ഹിന്ദു ആയാലും ക്രിസ്ത്യാനിയായാലും, പെന്തക്കോസ്തുകാരായാലും പി.ആര്‍.ഡി.എസ്സ് ആയാലും, ദേവസ്വം ബോര്‍ഡുകളില്‍ സംവരണം നടപ്പിലാക്കുകയും അത് പി.എസ്.സ്സിക്ക് വിടുകയും ചെയ്താല്‍ ആയിരക്കണക്കിന് ഹൈന്ദവവിശ്വാസത്തില്‍പ്പെട്ട ദലിതര്‍ക്ക് തൊഴിലും, അതിലൂടെ പൊതുസമൂഹത്തില്‍ അധികാരപങ്കാളിത്തവും ഉറപ്പുവരു ത്താനാകും.



Monday 4 September 2017

മതം മാറുമ്പോള്‍ പേര് മാറണോ ? ജോസഫിനും മേരിക്കും ചാക്കോ യ്ക്കും വറീതിനും പട്ടികജാതി ആകാമോ? - ജയകുമാര്‍ എം കെ


മത ജാതി സംവരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പല ചര്‍ച്ചകളിലും നമ്മള്‍ അറിയാതെ പോകുന്ന പല വസ്തുതകളുമുണ്ട്. ദലിതരുടെ മതം മാറ്റവും, അതോടൊപ്പം പേരിലെ മത സൂചനകളും നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. 'ഇമേെ മിറ ൃലഹശഴശീൗ െശറലിശ്യേ' എന്നൊരു തലക്കെട്ടില്‍ 'Economic & Political weekly (July 30, 2016, Vol. LI No. 31) 'യില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട നമ്മുടെ സംശയങ്ങള്‍ ദൂരികരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം, പഞ്ചാബിലെ പ്രസിദ്ധനായ പോപ്പ് ഗായകനും നിയമസഭാംഗവുമായ മുഹമ്മദ് സാദ്ദിഖ് എന്ന വ്യക്തിയുടെ നിയമസഭാ സാമാജികത്വവുമായി ബന്ധപ്പെട്ട് 2016 ഏപ്രില്‍ 29 നു ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ ഒരു ഉത്തരവാണ് '(Muhammad Sadique v Darbara Sign Guru 2016:33). അതായത് 2012 ജനുവരിയില്‍ നടന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ അസംബ്‌ളി മണ്ഡലത്തില്‍ (ടഇ സംവരണ മണ്ഡലം) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് സാദിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും മത്സരത്തില്‍ ശിരോമണി അകാലിദളിലെ ദര്‍ബാര്‍ സിങ് ഗുരുവിനെ പരാജയപ്പെടുത്തി എം.എല്‍.എ. ആകുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഗുരു സാദിക്കിന്റെ സാമാജികത്വത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കാരണം Bhaduar മണ്ഡലം പട്ടികജാതി സംവരണമണ്ഡലമാണെന്നും, മുസ്ലീം വിഭാഗക്കാരനായ സാദിഖിന് അവിടെ മത്സരിക്കാന്‍ കഴിയുകയില്ലെന്നുംഅതിനാല്‍ അദ്ദേഹത്തിന്റെ സാമാജികത്വം റദ്ദു ചെയ്യുമെന്നും ആവശ്യപ്പെട്ടായിരുന്നു ഗുരു കോടതിയെ സമീപിച്ചത്. ഗുരുവിന്റെ പരാതിയിന്മേല്‍ സാദിക്ക് കോടതിക്ക് മുന്നില്‍ വച്ച വാദങ്ങള്‍ ഇവയാണ്.

താന്‍ 'Doom' ജാതിയില്‍ പെട്ട ആളാണ്. വിഭാഗം പഞ്ചാബില്‍ പട്ടികജാതിയില്‍ പെട്ട സമുദായമാണ്. അതിനു തെളിവായി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും താന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല 1989-91 കാലയളവില്‍ തന്റെ മകള്‍ക്കും ജാതിയാണെന്നുളള സര്‍ട്ടിഫിക്കറ്റു ലഭ്യമായിട്ടുണ്ട്.

പിന്നെ, താന്‍ മുസ്ലീം ആയിട്ടാണ് ജനിച്ചതെങ്കിലും (അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇസ്ലാം മതം സ്വീകരിച്ചതാണ്). 2006 ഏപ്രില്‍ 13 ന് അതായത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സിഖ് മതം സ്വീകരിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. അത് പത്രങ്ങളില്‍ ഗസറ്റ് നോട്ടിഫൈ ചെയ്തതുമാണ്.

താനൊരു പ്രശസ്ത ഗായകനായതിനാലാണ് പേരില്‍ മാറ്റം വരുത്താത്തത്. മാത്രമല്ല ചെറുപ്പം മുതല്‍ തന്നെ സിഖ് ആചാരങ്ങളോടും വിശ്വാസങ്ങളോടുമാണ് ആഭിമുഖ്യംപുലര്‍ത്തിയിരുന്നത്.

എന്നാല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സാദിക്കിന്റെ വാദങ്ങള്‍ നിരാകരിക്കുകയും 2015 ഏപ്രിലില്‍പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റീസ് നരേഷ് കുമാര്‍ സാങ്ങി ഇപ്രകാരം പറഞ്ഞു.

സാദിഖ് ജനിച്ചത് മുസ്ലീം ആയതിനാലും, ഇസ്ലാം മതത്തില്‍ ജാതി ഇല്ലാത്തതിനാലും അദ്ദേഹം 'Doom' ജാതിയില്‍ പെട്ട ആളാണെന്നുളള വാദം നിലനില്‍ക്കില്ല. മാത്രമല്ല, അദ്ദേഹം സിഖ് ആചാരങ്ങള്‍ പിന്തുടരുന്നത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുമില്ല. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോഇനിയും മതം മാറിയിട്ടില്ല. അവര്‍ ഇസ്ലാം പിന്തുടരുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ സാദ്ദിക്കിന് അര്‍ഹതയില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഉത്തരവിറക്കി.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് എതിരായപ്പോള്‍ സാദിക്ക് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റീസ് രാജന്‍ ഗൊഗോയ്, ജസ്റ്റീസ് പ്രഫുല്ല സി പന്ത് എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചാണ് വാദം കേട്ടത്. ഇവിടെ ബഹുമാനപ്പെട്ടസുപ്രീം കോടതി ആദ്യം വിലയിരുത്തുന്നത് നോമിനേഷന്‍ കൊടുക്കുന്ന സമയത്തും അത് സ്വീകരിക്കപ്പെടുന്ന സമയത്തും മുഹമ്മദ് സാദിഖ് പട്ടികജാതിയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുളള ആളായിരുന്നോ എന്നതാണ്. 2006 ല്‍ അദ്ദേഹം ഔദ്യോഗികമായി സിഖ് മതം സ്വീകരിച്ചിരുന്നു എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം 'Doom' ജാതിയില്‍ പെട്ട ആളാണെന്നു ബന്ധപ്പെട്ട രേഖകലില്‍ നിന്നും കോടതി മനസ്സിലാക്കി. തുടര്‍ന്ന് കോടതി നിരീക്ഷിച്ചത് അദ്ദേഹം തന്റെ ഇസ്ലാം പേര് നിലനിര്‍ത്തിയതോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സിഖ് മതം സ്വീകരിക്കാതെ ഇസ്ലാം പിന്തുടരുന്നതോ, അദ്ദേഹത്തിന് സംവരണം നിഷേധിക്കാന്‍ തക്കതായ കാരണമല്ല എന്നാണ്. അതായത് ഒരാള്‍ മതം മാറിയാല്‍ തന്റെ പേര് മാറണമെന്ന് നിര്‍ബന്ധമുളള കാര്യമല്ല. അതുപോലെ ഒരു വ്യക്തിക്ക് സ്വന്തം താല്പര്യാര്‍ത്ഥം മതം മാറുകയോ തിരികെ വരുകയോ ചെയ്യുന്നതിന് അയാളുടെ ഏതെങ്കിലും കുടുംബാംഗങ്ങളും മാറണം എന്ന നിയമം പറയുന്നില്ല. ഈ നിരീക്ഷണങ്ങള്‍ നടത്തിയ ശേഷം, ഒരാള്‍ക്ക് സംവരണം അവകാശപ്പെടാന്‍ കോടതി വിലയിരുത്തിയ യോഗ്യതകള്‍, അയാള്‍ പട്ടികയില്‍ പറയുന്ന ജാതിയില്‍ പെട്ടതും, ഹിന്ദു, സിഖ് അല്ലെങ്കില്‍ ബുദ്ധ മത വിശ്വാസം പിന്തുടരുന്ന ആളാണെങ്കില്‍ അതല്ല ഒരാള്‍ മതം മാറുമ്പോള്‍ നിയമപരമായി അയാളുടെ ജാതിയും മാറുന്നുണ്ടോ എന്നതും ആണ്. മതം മാറുമ്പോഴോ, തിരികെ വരുമ്പോഴോ, അയാളുടെ ജന്മവുമായി ബന്ധപ്പെട്ട ജാതി മാറുന്നില്ല എന്ന് നിരീക്ഷിച്ച കോടതി മുഹമ്മദ് സാദിക്കിന്റെ സംവരണാവകാശം അനുവദിക്കുകയും, അദ്ദേഹത്തിന് നിയമസഭാംഗമായി തുടരാന്‍ അനുവദിക്കുകയും ചെയ്തു.



ഉത്സവ സംസ്‌കാ രത്തിന്റെ സമകാലി കരാഷ്ട്രീ യം പ്രാദേശിക വാര്‍ത്തകള്‍ അടിസ്ഥാ നമാക്കിയു ളള വായന - എസ്. ഗിരീഷ്‌കുമാര്‍


പ്രാദേശിക ജനസമൂഹത്തിന്റെ സാംസ്‌കാരിക രൂപങ്ങളില്‍ പ്രധാനമാണ് ഉത്സവങ്ങള്‍. ഈ പ്രാധാന്യം കണക്കിലെടുത്ത് ഉത്സവ വാര്‍ത്തകള്‍ പ്രസിദ്ധീക രിക്കാന്‍ പത്രമാധ്യമങ്ങള്‍ മത്സരിക്കുന്നു. നാടന്‍ ഉത്സവങ്ങള്‍ക്ക് പ്രാദേശിക പേജിലെങ്കിലും ഇടം നല്‍കാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നു. പത്രത്തില്‍ വാര്‍ത്തായാകാത്ത ഉത്സവങ്ങള്‍ക്ക് പൊലിമ പോരെന്ന നിലയിലേക്ക് സമൂഹവും സംഘാടകരും മാറിയിട്ടുണ്ട്.

പ്രാദേശിക ജനസമൂഹത്തിന്റെ ജൈവപരിസരങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ സാംസ്‌കാരിക രൂപങ്ങള്‍ അന്യവല്‍ക്കരിക്കുകയെന്നത് ആഗോളവത്കരണത്തിന്റെ പ്രധാന അജണ്ടയാണ്. സാംസ്‌കാരിക രംഗത്തിലൂടെ വിപണി നിയന്ത്രണം ഏറ്റെ ടുക്കാമെന്ന വിധത്തിലുളള തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. ആഗോളവത്ക്കര ണത്തിന്റെ വക്താക്കളുടെ ഈ തന്ത്രത്തില്‍ മാധ്യമങ്ങളും പങ്കാളികളാകുന്നു. ഈ പരികല്പനയോടെ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ഇടം പിടിച്ച പ്രാദേശിക വാര്‍ത്തയിലൂടെ ഉത്സവ സംസ്‌കാരത്തിന്റെ പരിവര്‍ത്തനം അടയാളപ്പെടുത്താ നുളള ശ്രമമാണ് ഈ ലേഖനം.

വിദേശികള്‍ക്കുവേണ്ടി വിരിപ്പുകാലയിലൊരുല്‍സവം. ഉല്‍സവപ്പെരുമ കേട്ടറിഞ്ഞ ഇവര്‍ ഉല്‍സവം നേരിട്ടു കണ്ടപ്പോള്‍ ക്ഷേത്രമൈതാനത്തെ മേളത്തോടൊപ്പം തകര്‍ത്താടി. വിരിപ്പുകാല ക്ഷേത്രപരിസരത്ത് ആനയും താലപ്പൊലിയും പഞ്ചാരിമേളവും അലങ്കാരബള്‍ബുകളും വെടിക്കെട്ടുമെല്ലാമായപ്പോള്‍ യഥാര്‍ത്ഥ ഉല്‍സവത്തിന്റെ പ്രതീതിയായി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40 വിനോദ സഞ്ചാരികള്‍ക്കുവേണ്ടി ഉല്‍സവം കൊണ്ടാടിയപ്പോള്‍ കാണികളായി നാട്ടുകാരും കൂടി.

'മലയാള മനോരമ' ദിനപത്രത്തില്‍ 2010 ജനുവരി 29 ന് കോട്ടയം പ്രാദേശിക പേജില്‍ ഇടംപിടിച്ച വാര്‍ത്തയില്‍ നിന്നുളള ഒരു ഭാഗമാണിത്. കേരളത്തിന്റെ നാടന്‍പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ഉത്സവത്തെ സംബന്ധിച്ച വാര്‍ത്ത. പ്രാദേശിക വാര്‍ത്താ ശേഖരണത്തിന് പ്രാധാന്യമേറിയ ഈ കാലഘട്ടത്തില്‍ അവതരണശൈലി, കൗതുകം, വസ്തുതകളുടെ അടുക്ക്, ഘടന തുടങ്ങിയ കാര്യങ്ങളില്‍ ചുരുങ്ങിയത് പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെങ്കിലും ഈ വാര്‍ത്ത ശ്രദ്ധിക്കും. എന്നാല്‍ അതിനപ്പുറം ഈ വാര്‍ത്ത വിശകലനം ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു.

1. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും എപ്പോള്‍ വേണമെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണോ ?
2. ഉത്സവങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുളള 'കെട്ടുകാഴ്ചകള്‍' മാത്രമാണോ ?
3. ഉത്സവങ്ങളിലും ആഘോഷങ്ങളിലും അന്തര്‍ലീനമായ വിശ്വാസത്തിന്റെ കെട്ടുറപ്പ് ചോര്‍ന്നു പോവുകയാണോ ?
4. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നാട്ടുകാര്‍ ഒന്നിലും നിയന്ത്രണമില്ലാത്ത വെറും കാണികള്‍ മാത്രമാവുകയാണോ ?

ഉത്സവങ്ങളിലെ ജനപ്രിയ സംസ്‌കാരം

നാടോടിസമൂഹം ജീവിതപരിസരങ്ങളോട് ബന്ധപ്പെടുത്തി, വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായി വികസിപ്പിച്ചെടുത്തതാണ് ഉത്സവങ്ങള്‍. കാര്‍ഷികവൃത്തിയോട് ബന്ധപ്പെടുത്തി വാര്‍ഷികാഘോഷമായി കൊണ്ടാടിയിരുന്ന ഉത്സവങ്ങള്‍ പ്രാദേശികജനതയ്ക്ക് ഒത്തുചേരാനുളള അവസരമൊരുക്കുകയും അവരില്‍ സംഘബോധം വളര്‍ത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഉത്സവങ്ങളില്‍ പങ്കാളിക ളാകാതെ ഒരു സമൂഹത്തിന് സ്വഭാവിക ജീവിത താളക്രമം നിലനിര്‍ത്താനുകമാ യിരുന്നില്ല. അതോടൊപ്പം ഉത്സവങ്ങളില്‍ എല്ലായ്‌പ്പോഴും ജനപ്രിയസംസ്‌കാര ത്തിന്റെ മറ്റൊരു തലം ഉള്‍ച്ചേര്‍ന്നിരുന്നു. ഉത്സവങ്ങളില്‍ പങ്കാളികളാകുന്ന ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ അവരുടെ ഇച്ഛയ്ക്കനുസരിച്ച് സ്വീകരിക്കപ്പെട്ട ചേരുവകളായിരുന്നു അത്. ജനപ്രിയസംസ്‌കാരം മോശമായ ഒന്നല്ല. എന്നാല്‍ ജനപ്രിയ സംസ്‌കാരത്തിന്റെ ചേരുവകള്‍ വാണിജ്യവത്ക്കരിക്കാന്‍ എളുപ്പമാണെന്ന വസ്തുത തിരിച്ചരിയേണ്ടതുണ്ട്. ഈ തിരിച്ചറിവ് പ്രാതിനിധ്യ പ്രശ്‌നങ്ങളുടെ ചര്‍ച്ചയി ലേക്കും പ്രതിസംസ്‌കാരബോധത്തിലേക്കുമാണ് നയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. അല്ലെങ്കില്‍ ഭരണകൂട താത്പര്യങ്ങളും ഇതിനെതിരാവുകയാണ്.

കൊളോണിയല്‍ പശ്ചാത്തലം

കൊളോണിയല്‍ സാമ്രാജ്യത്വം സാംസ്‌കാരികരംഗത്തു സൃഷ്ടിച്ച പരിവര്‍ത്തനം സ്വഭാവികമായും ഉത്സവാഘോഷങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൊളോണിയല്‍ ഇടപെടല്‍ ഒരേ സമൂഹത്തില്‍തന്നെ ഒന്നിലധികം സാംസ്‌കാരിക സ്വത്വങ്ങള്‍ സൃഷ്ടിച്ചു. നിലനിന്ന സംസ്‌കാരത്തിനു മേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ടായിരുന്നു കൊളോണിയല്‍ വ്യവഹാരം നിര്‍ണ്ണായക സ്വാധീനമായത്. ഫലത്തില്‍ സാമ്പത്തി കവും രാഷ്ട്രീയവുമായ നിയന്ത്രണം സംയോജിപ്പിച്ചുകൊണ്ട് സ്വദേശികളായ ആളുകളുടെ സാംസ്‌കാരിക രൂപങ്ങള്‍ അവരില്‍ നിന്ന് അന്യവത്കരിക്കപ്പെട്ടു.

ജനജീവിതത്തിന്റെ സമസ്തമേഖലയിലും പിടിമുറുക്കിക്കൊണ്ട് ഇന്ത്യയെ മുതലാളി ത്തത്തിന്റെ മൂലധനമിറക്കുന്നതിനുളള വയല്‍നിലമാക്കുകയെന്ന ചരിത്രദൗത്യമാണ് കൊളോണിയലിസം നിര്‍വ്വഹിച്ചത്. ഈ മുതലാളിത്ത സമീപന പ്രകരണത്തില്‍ പോസ്റ്റ് കോളോണിയല്‍ സമൂഹങ്ങളിലെ ഏതൊരു സാംസ്‌കാരിക രൂപത്തിന്റെയും സമകാലികരാഷ്ട്രീയം വായിച്ചെടുക്കാം.

കാരണം ബഹുജനപ്രീണനത്തിന്റേതായ ഒരു തലം എല്ലാ സാംസ്‌കാരികരൂപങ്ങ ളിലും നിലനില്‍ക്കുന്നതിനാല്‍ മുതലാളിത്തത്തിന് അവിടെ സ്വാധീനമുറപ്പിക്കാന്‍ ഏറെ അദ്ധ്വാനിക്കേണ്ടി വരുന്നില്ല. അങ്ങനെയുണ്ടാവുന്ന സംസ്‌കാരത്തെ ജനവിരുദ്ധ സംസ്‌കാരം അഥവാ പിണ്ഡസംസ്‌കാരം എന്നാണ് വിളിക്കേണ്ടത്.

സാംസ്‌കാരിക രൂപങ്ങളിലെ ബഹുജനപ്രീണനം തിരിച്ചറിയുന്നതുകൊണ്ടാണ് 'ഷോപ്പിംഗ് ഫെസ്റ്റിവല്‍' അടക്കമുളള ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. പാചകമേളയും, ഫാഷന്‍ ഫെസ്റ്റിവലും, കാര്‍ഷികമേളയും, പുഷ്‌പോത്സവങ്ങളു മൊക്കെ ഉല്‍സവങ്ങളായി പ്രചരിപ്പിക്കപ്പെടുന്നത്. ഉത്സവങ്ങള്‍ക്ക് സമൂഹം നല്‍കുന്ന പ്രാധാന്യം മുതലാളിത്തം തിറിച്ചരിയുന്നതുകൊണ്ടാണ്.

ഉത്സവങ്ങളടക്കമുളള ഏതൊരു സാംസ്‌കാരികരൂപത്തിലും മുതലാളിത്തത്തിന്റെ ജീര്‍ണമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ അവിടെ പിണ്ഡസംസ്‌കാരം പ്രബലസ്ഥാനം നേടുന്നു. പിണ്ഡ സംസ്‌കാരത്തിലെ മൂല്യങ്ങള്‍ പൊതിഞ്ഞു സംരക്ഷിക്കുന്നത് കച്ചവട താത്പര്യങ്ങളാണ്. അവിടെ ലാഭനഷ്ടങ്ങളുടെ സാമ്പത്തികശാസ്ത്രമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്.

വിനോദോല്പന്നം എന്ന നിലയില്‍

ഉത്സവങ്ങള്‍ പുതിയ സാംസ്‌കാരിക ചുറ്റുപാടുകളില്‍ വിനോദോല്പന്നമാവുകയും ആള്‍ക്കൂട്ടം ഉപഭോക്താക്കളായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഉത്സവങ്ങള്‍ക്ക് വേദിയൊരുക്കുന്ന കമ്പോളം പലപ്പോഴം ഉപഭോക്താവിന്റെ യുക്ത്യേതരമായ താത്പ്പര്യങ്ങളാലാണ് സജീവമാകുന്നത്. ഈ കമ്പോളത്തില്‍ വിനോദവും വിശ്വാസവും കൂടിക്കുഴയുകയും വേര്‍തിരിക്കാനാവാത്തവിധം കച്ചവടച്ചരക്കാകുകയും ചെയ്യുന്നു. ഉപഭോക്താവ്/ ആള്‍ക്കൂട്ടം എങ്ങനെയൊക്കെ പെരുമാറണമെന്ന കാര്യത്തിലും ഉല്പാദകര്‍ക്ക് മുന്‍ധാരണകളുണ്ടാവും.

വിനോദസഞ്ചാരത്തിനായി സാംസ്‌കാരിക ഉല്പന്നങ്ങള്‍ വിതരണവും വിപണനവും നടത്തുമ്പോള്‍ സമൂഹത്തിന് അതിന്മേലുളള അവകാശം ഒഴിപ്പിക്കപ്പെടും. അങ്ങനെ പ്രാദേശിക സംസ്‌കാരം അതിന്റെ അവകാശികളെ സംബന്ധിച്ച് രൂപാന്തരീകര ണത്തിനു വിധേയമാവുകയോ വിഘടിപ്പിക്കപ്പെടുകയോ അര്‍ത്ഥശൂന്യമായി തീരുകയോ ചെയ്യുന്നു. ഇംഗ്ലീഷ് സാംസ്‌കാരിക വിമര്‍ശന്‍ ഗ്രീന്‍വുഡിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ മതാചാര ചടങ്ങുകള്‍ മുറുകെ പിടിച്ചവന്‍ പണത്തിനുവേണ്ടി മാത്രം ക്രിയ നിര്‍വ്വഹിക്കുന്നു. അതോടെ അര്‍ത്ഥം നഷ്ടമാകുന്നു. (Davydd Greenwood : 1989, 178) ഉത്സവങ്ങളിലെ അര്‍ത്ഥം നഷ്ടമാകുമ്പോള്‍ അതിന്റെ അവകാശികള്‍ക്ക് നിയന്ത്രണമില്ലാത്ത വെറും കാണികള്‍ മാത്രമായി നോക്കി നില്‍ക്കേണ്ടി വരും.

വിനോദസഞ്ചാരം പ്രാദേശിക സാംസ്‌കാരികരംഗത്ത് അതിവേഗം പടരുന്ന രോഗമാണെന്ന് ചിന്തകനായ മക്‌ലേരന്‍ നിരീക്ഷിക്കുന്നുണ്ട്. മയക്കുമരുന്നിനോടുളള ആസക്തി, കുറ്റകൃത്യങ്ങള്‍, വേശ്യാവൃത്തി, മലിനീകരണം, സാമൂഹിക അസുരക്ഷ എന്നിവയോടൊപ്പം മുതലാളിത്ത മൂല്യങ്ങളും ഉപഭോഗ സംസ്‌കാരവും വളര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു. (1998; 28)

വിപണന തന്ത്രങ്ങള്‍

ആള്‍ക്കൂട്ടത്തെ ക്ഷണിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തുകൊണ്ട് അവരുടെ ഉപയോഗത്തിനായി വിപണി സൃഷ്ടിക്കുന്ന കമ്പോളമായി ഉത്സവപ്പറമ്പുകള്‍ പരിവര്‍ത്തനപ്പെടുകയാണ്. ജനപങ്കാളിത്തം കൊണ്ട് സ്വഭാവികമായി ഉണ്ടായിക്കൊണ്ടിരുന്ന സാംസ്‌കാരികരൂപത്തെ സാങ്കേതികവിദ്യാ സാമ്പത്തിക മൂലധനം, പരസ്യം, വിതരണം എന്നിവയിലൂടെ വിപണനം നടത്താനുളള ഉല്പന്നമായി മുതലാളിത്തം ക്രമപ്പെടുത്തി. ഫെസ്റ്റിവല്‍ ടൂര്‍ പാക്കേജ് പോലെയുളള ആശയങ്ങള്‍ ആഗോളതലത്തിലും പ്രദേശികതലത്തിലും പ്രചരിപ്പിക്കപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. പുതിയ നൂറ്റാണ്ടിലെ ആഗോളരാഷ്ട്രീയത്തില്‍ നിന്നാണ് ഇത്തരം തന്ത്രങ്ങള്‍ ഉണ്ടാവുന്നത്. ഈ രാഷ്ട്രീയത്തില്‍ കച്ചവട സംസ്‌കാരത്തിലേക്ക് വീണുപോയവര്‍ പാരമ്പര്യസംസ്‌കാരം എന്ന ആശയം ഉയര്‍ത്തിക്കൊണ്ടു വന്ന് തങ്ങള്‍ അതിന്റെ വക്താക്കളാണെന്ന് പ്രചാരവേല ചെയ്യും. സംസ്‌കാരം നിരന്തരം ചലിച്ചുകൊണ്ടിരിക്കവെ പാരമ്പര്യസംസ്‌കാരത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കും. കാരണം ഏതൊരു കച്ചവടത്തിലും കച്ചവടം കൊഴുപ്പിക്കാനുളള പരസ്യതന്ത്രങ്ങള്‍ സ്വീകരിക്കാമെന്ന സ്വാതന്ത്ര്യം അവര്‍ സ്വയം അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ആഗോളവത്ക രണത്തിന്റെ പ്രത്യയശാസ്ത്രപരിസരത്ത് സാംസ്‌കാ രികവിനോദോല്പ ന്നമായി മാറുന്ന ഉത്സവാഘോഷങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും നിയന്ത്രണമുളളവര്‍ അധികാരമേല്‍ക്കോയ്മ ഉളളവരോ അധികാര സ്ഥാപനങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നവരോ ആയിരിക്കും. അവര്‍ ഉത്സവങ്ങള്‍ കൊഴുപ്പിക്കാന്‍ തൊഴിലാളികളെ വാടകയ്‌ക്കെടുക്കുകയും സ്‌പോണ്‍സര്‍ഷിപ്പുകള്‍ തരപ്പെടുത്തുകയും ചെയ്യുന്നു. പ്രവാസജീവിതത്തിലൂടെ നാട്ടില്‍ ഉണ്ടായ വിടവ് നികത്താന്‍ പ്രവാസികള്‍ ഉത്സവങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും സാധാരണമായിരിക്കുന്നു. ഇക്കാരണങ്ങളാല്‍ സംഘാടകര്‍ ആള്‍ക്കൂട്ടത്തോട് പ്രഖ്യാപിക്കുന്ന താത്പര്യങ്ങളല്ല യഥാര്‍ത്ഥത്തില്‍ അവര്‍ക്കുളളതെന്ന് വ്യക്തമാക്കുന്നു. ഉത്പന്നം വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം പോലും പലപ്പോഴും ആള്‍ക്കൂട്ടത്തിന് നിഷേധിക്ക പ്പെടുന്നു. ഈ ചൂഷണത്തില്‍ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളും പങ്കാളികളാവുകയാണ്. നിര്‍ബന്ധിതമല്ലാത്ത ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നാണ് ഉത്സവങ്ങള്‍ എന്നിരിക്കെ അച്ചടിമാധ്യമങ്ങള്‍, വാര്‍ത്തകള്‍, സപ്ലിമെന്റുകള്‍ എന്നിവയിലൂടെയും ദൃശ്യമാധ്യമങ്ങള്‍ 'ലൈവ് ടെലിക്കാസ്റ്റിംഗിലൂടെ'യും ജനങ്ങളെ ഉത്സവക്കമ്പോളത്തിലേക്ക് ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ഒരേസമയം പത്രമുതലാളിക്കും ഉത്സവ സംഘാടകര്‍ക്കും കച്ചവടമായി പരിവര്‍ത്തനപ്പെടുന്നു.

പത്രമാധ്യമങ്ങള്‍

ഉത്സവവാര്‍ത്തകള്‍ വിവിധ മതവിശ്വാസികള്‍ക്ക് നല്‍കുന്ന പ്രാതിനിധ്യമായും പരിഗണിക്കുന്നു. ഒരു പ്രമുഖ ദിനപത്രം പ്രാദേശിക ഉത്സവങ്ങള്‍ക്ക് നല്‍കിയ തലക്കെട്ടു മാത്രം ശ്രദ്ധിക്കുക. 'ഭക്തിയുടെ നിറച്ചാര്‍ത്ത്' (2010 ജനുവരി 22), 'വെടിക്കെട്ട് പെരുന്നാള്‍' (2010 ജനു. 24), 'കപ്പല്‍ പ്രദക്ഷിണത്തിനു ഭക്തജന പ്രവാഹം' (2010 ജനുവരി 28), 'ആഘോഷത്തിമിര്‍പ്പോടെ തൈപ്പൂയ കാവടി' (2010 ജനുവരി 20). ഒന്‍പതു ദിവസത്തിനുളളില്‍ വന്ന ഈ വാര്‍ത്തകളില്‍ തന്നെ വിവിധ മതവിശ്വാസികളെ തൃപ്തിപ്പെടുത്താനുളള തന്ത്രമുണ്ട്. വാര്‍ത്തകളിലൂടെ ഉത്സവ സംഘാടകരും വായനക്കാരും പത്രമുതലാളിയും ഒരുപോലെ തൃപ്തരാകുന്ന സമീപനമാണിത്.

കാര്‍ഷികസംസ്‌കാരത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ടതാണ് നമ്മുടെ ഉത്സവങ്ങള്‍. ആ അടിത്തറ ഇളകി വിപണിവത്കരണത്തിന്റെ മൂല്യങ്ങളിലേക്ക് നാമറിയാതെ നമ്മുടെ ഉത്സവങ്ങള്‍ പരിവര്‍ത്തനപ്പെടുകയാണ്. ചുരുക്കത്തില്‍ ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളുടെ വ്യാപനത്തോടൊപ്പം സംസ്‌കാരത്തിന്റെ തലത്തില്‍ നടന്ന വിപുലമായ വാണിജ്യവത്ക്കരണവും ചൂഷണവും അതിന്റെ രാഷ്ട്രീയവുമാണ് പുതിയ കാലഘട്ടത്തില്‍ ഉത്സവങ്ങളിലും പ്രകടമാകുന്നത്. ഈ പരിവര്‍ത്തനത്തില്‍ നമുക്ക് നമ്മുടെ ഐന്ദ്രിയബോധത്തെ തിരിച്ചു പിടിക്കേണ്ടതുണ്ട്. അത്തരത്തിലുളള വായനകളാണ് ഇനി നടക്കാനുളളത്.



Sunday 3 September 2017

സിനിമയിലെ ജീവിതാവേഗം - എസ്. ഗിരീഷ്‌കുമാര്‍


പരസ്പരപൂരകമായ സമാനസങ്കല്പങ്ങളാണ് കലയും ജീവിതവും. കൊടുക്കല്‍ വാങ്ങലുകളിലൂടെ പുതിയമേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനും അവിടെ നൂതനശീലങ്ങള്‍ പരീക്ഷിക്കാനും രണ്ടു സങ്കല്പങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യസാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളും അവയുടെ ഉത്പന്നങ്ങളായ വീക്ഷണങ്ങള്‍, സിദ്ധാന്തങ്ങള്‍, സങ്കേതങ്ങള്‍, വൈകാരികവൈചാരികഭാവഭാവനകള്‍ എന്നിവ യൊക്കെയും കലയെയും ജീവിതത്തെയും ഒരുപോലെ സ്വാധീനിക്കുകയും പുന:സൃഷ്ടി നടത്തുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന കലാരൂപമെന്ന നിലയ്ക്ക് മനുഷ്യജീവിതവുമായി സിനിമയ്ക്ക് അടുത്ത ബന്ധമാണുളളത്. അതിനാല്‍ മുകളില്‍ പരാമര്‍ശിക്കപ്പെട്ട വസ്തുതകള്‍ സിനിമയെ സംബന്ധിച്ച് കൂടുതല്‍ പ്രസക്തവും പ്രയുക്തവുമാണ്. ഈ പരികല്പനയുടെ അടിസ്ഥാനത്തില്‍ മലയാളിയുടെ മാറിയ ജീവിതാവേഗം സിനിമയിലും കലയിലും പ്രതിഫലിക്കുന്നുണ്ടെന്നു പറയാം. ജീവിതാവേഗം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് യാന്ത്രികതയിലേക്കുളള പരിണാമം എന്നാണ്.

സിനിമയിലേക്കു കടക്കുന്നതിനു മുന്‍പ് അല്പം പൂര്‍വ്വകാലപശ്ചാത്തലം ആവശ്യമുണ്ട്. കാരണം കേരളത്തിന്റെ കലാപാരമ്പര്യത്തിന് രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമാണുളളത്. തെയ്യം, തിറ, പടയണി, മുടിയേറ്റ് തുടങ്ങിയ ദൃശ്യകലകളുടെ വേരുകള്‍ നാടോടിസംസ്‌കാരത്തിന്റെ മണ്ണില്‍ ആണ്ടുകിടക്കുന്നു. അനുഷ്ഠാന കലകളെന്ന നിലയ്ക്ക് വാര്‍ഷികാഘോഷമായി കൊണ്ടാടപ്പെട്ടിരുന്ന ഇത്തരം കലകളിലെ ചടുലതാളം ദ്രാവിഡന്റെ ആദിമബോധത്തില്‍ ഉടലെടുത്തതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായ സവിശേഷതയാണ്. മലയാളിയുടെ ജീവിതം സഹജാവേഗം പ്രാപിക്കുന്നതിനും മുന്‍പുളള ഈ ഘട്ടത്തെ കലയുടെ സൂക്ഷ്മദര്‍ശിനിയിലൂടെ വീക്ഷിക്കുമ്പോള്‍ 'ഭ്രൂണഘട്ടം' എന്നു പേരു നല്‍കി വിളിക്കാം. നാടോടിനാടകങ്ങളിലൂടെയും മറ്റും വളര്‍ന്ന് ഇന്നു നാം വിവക്ഷിക്കുന്ന നാടക സങ്കല്പങ്ങള്‍ ഏകദേശമെങ്കിലും പ്രകടിപ്പിച്ച സംഗീതനാടകങ്ങളുടേയും (1890 കള്‍ മുതല്‍), ഏതാണ്ട് പത്താം നൂറ്റാണ്ടോടെ ആരംഭിച്ച്, ഇവയ്ക്കു സമാന്തരമായി വരേണ്യവര്‍ഗ്ഗങ്ങളില്‍ വളരുകയും നിലനില്‍ക്കുകയും ചെയ്ത കൂത്ത്, കൂടിയാട്ടം, കഥകളി എന്നിവ പോലെയുളള ദൃശ്യകലകളുടേതുമാണ് പ്രാഥമികഘട്ടം. ഇവയെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ നിരീക്ഷിക്കുമ്പോള്‍ കേരളീയജീവിതാവേഗത്തിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണം തുടങ്ങിവയ്ക്കുന്നത് ദര്‍ശിക്കാം.

നിഷ്‌കളങ്കരായ ആസ്വാദനസമൂഹത്തിന്റെ പ്രതിനിധികളായിരുന്നു സംഗീത നാടകശാലകള്‍ക്കു മുമ്പില്‍ 'once more' വിളിച്ചവര്‍. അതേ സമയം ഒരേ ദൃശ്യങ്ങള്‍ ഒന്നിലധികം തവണ കാണുവാന്‍ ക്ഷമാശീലം പ്രകടിപ്പിച്ചവരുമാണവര്‍. ഇവിടെ ആസ്വാദകരില്‍ വലിയ വിഭാഗവും ജാതീയമായും സാമ്പത്തികമായും താഴേക്കിട യിലുളളവരായിരുന്നുവെങ്കില്‍, കൂടിയാട്ടം, കഥകളി തുടങ്ങിയ ആഢ്യകലകളുടെ ആസ്വാദകരായ വരേണ്യവര്‍ഗ്ഗം നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന ആസ്വാദനശീലവും വ്യത്യസ്തമായിരുന്നില്ല. രാവു പുലരുവോളം കളിയരങ്ങിനു മുന്‍പിലും പുലര്‍ന്നാല്‍ ഉറക്കറയിലും ജീവിതത്തെ കുടിയിരുത്തിയവരാണവര്‍. ഈ വസ്തുതകള്‍ ജീവിതത്തി ന്റെ അലസഗമനത്തെയാണ് സൂചിപ്പിക്കുന്നത്. എന്തെന്നാല്‍ കലയോടുളള സമീപനം ആസ്വാദകവൃന്ദത്തിന്റെ ജീവിതകാഴ്ചപ്പാടിന്റെയും തദനുസൃതമായ ജീവിതാവേഗത്തിന്റെയും പ്രതിഫലനമാണ്. കൂടിയാട്ടത്തില്‍ ഒരു നാടകം ആടിതീരു വാന്‍ ദിവസങ്ങളോളം എടുത്തിരുന്നുവെന്ന സാങ്കേതികത്വം ജീവിതാവേഗത്തിന്റെ പ്രകരണത്തില്‍ കൂട്ടിവായിക്കാവുന്നതാണ്*.

(സംഗീത) നാടകങ്ങളില്‍ നിന്ന് സിനിമയിലേക്കുളള പ്രവേശനമാണ് മാറിയ അഭിരുചിയുടെയും ജീവിതാവേഗത്തിന്റെയും ദ്വീതിയഘട്ടം. കേരളത്തില്‍ ചലച്ചിത്രനിര്‍മ്മാണത്തിനു തുടക്കം കുറിച്ച 'വിഗതകുമാരന്‍' (1928) എന്ന നിശബ്ദചിത്രത്തെ അഭ്രപാളിയില്‍ പകര്‍ത്തപ്പെട്ട ആദ്യത്തെ (തിര) നാടകം എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. നാടകത്തില്‍ നിന്നു സിനിമയിലേക്കുളള പ്രവേശ നത്തിന്റെ സംക്രമണഘട്ടത്തില്‍ തുടങ്ങി വര്‍ഷങ്ങളോളം നമ്മുടെ സിനിമ നാടകസ്വഭാവങ്ങള്‍ പുലര്‍ത്തുകയുണ്ടായി.

മലയാളത്തില്‍ ചലച്ചിത്രനിര്‍മ്മാണം വികാസം പ്രാപിച്ച കാലഘട്ടത്തിലെ (1928-1950) സാമൂഹ്യാന്തരീക്ഷം എന്തായിരുന്നുവെന്ന് സൂചിപ്പിച്ച ശേഷം സിനിമയുടെ നാടകസ്വഭാവത്തിലേക്കു മടങ്ങിയെത്താം. പയ്യന്നൂര്‍സമ്മേളനം (1927, 28), ഉപ്പുസത്യാഗ്രഹം (1930), നിയമലംഘനപ്രസ്ഥാനം (1932), കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം (1939), ക്വിറ്റ് ഇന്ത്യാ സമരം (1942) എന്നിവ മലബാറിലെ സാമൂഹ്യാന്തരീക്ഷ ത്തിലും നിവര്‍ത്തനപ്രക്ഷോഭണം (1938), പുന്നപ്രവലയാര്‍ സംഭവം (1946) തുടങ്ങിയ ചരിത്രസംഭവങ്ങള്‍ തിരുവിതാംകൂറിലും കൊച്ചിയിലും അലയൊലികള്‍ സൃഷ്ടിച്ചു. ഇത്തരം ചരിത്രപശ്ചാത്തലവും അവയുടെ ഉത്പ്പന്നമായ കലുഷിതമാനസിക വ്യാപരങ്ങളും ചേര്‍ന്ന് ദിനസരികളെ മന്ദഗതിയിലാക്കി തീര്‍ത്തു.

പ്രമേയപരമായും ആവിഷ്‌കരണപരമായും അംഗീകൃതനാടകസങ്കേതങ്ങളുടെ സംവേദനശീലമാണ് ആദ്യകാലസിനിമകള്‍ പ്രകടിപ്പിച്ചതെന്ന് സൂചിപ്പിച്ചുവല്ലോ ? സാങ്കേതിക പ്രവര്‍ത്തകരും നടീനടന്മാരും നാടകരംഗത്തുനിന്നു കടന്നുവന്നവരും കണ്ടെടുക്കപ്പെട്ടവരും ആയിരുന്നു. സാങ്കേതികമായി നോക്കുമ്പോള്‍ സിനിമയിലെ 'സീനുകള്‍' നാടകത്തിലെ'രംഗ'ങ്ങളുടെ സ്ഥാനം ഏറ്റെടുക്കുകയാണ് ചെയ്തത്. ഒരേ ആംഗിളില്‍ നിന്ന് ക്യാമറ ചലിപ്പിക്കാതെയും സീനുകള്‍ മുറിക്കാതെ (ഷോട്ടുകള്‍ ആക്കാതെ)യുമുളള ദീര്‍ഘനേരവീക്ഷണം നാടകസങ്കേതത്തോടുളള ആദ്യകാല സിനിമകളുടെ ചാര്‍ച്ച സുദൃഢമാക്കി. വാതില്‍പ്പുറചിത്രീകരണങ്ങളുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. മുന്‍പ് പരാമര്‍ശിക്കപ്പെട്ട സിനിമയിലെ ഈ നാടകത്വം ഒരു തരം ഇഴയല്‍ സ്വഭാവം പ്രദര്‍ശിപ്പിച്ചു.

മലയാളസിനിമ അതിന്റെ സ്വത്വബോധം പ്രകടിപ്പിച്ചു തുടങ്ങിയത് അമ്പതുകള്‍ക്കു (സ്വാതന്ത്ര്യാനന്തര)ശേഷമാണ്. 1951 ല്‍ നിര്‍മ്മിക്കപ്പെട്ട 'ജീവിതനൗക', 1954 ല്‍ നിര്‍മ്മിക്കപ്പെട്ട 'നീലക്കുയില്‍' തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലത്തെ സിനിമകള്‍ ആര്‍ജ്ജിച്ച ദിശാബോധത്തിന് ഉത്തമദൃഷ്ടാന്തങ്ങളാണ്. നാടകസങ്കേതങ്ങളെ ഏറെക്കുറെ പിന്‍തളളിക്കൊണ്ട്, എന്നാല്‍ അതിന്റെ നിലപാടുതറയില്‍ നിന്ന് വ്യതിചലിക്കാതെയും പലതരം കലാരൂപങ്ങളുടെ 'ഉത്സവപ്പറമ്പായി' സിനിമ പരിവര്‍ത്തനപ്പെട്ടു. പാട്ട്, നൃത്തം, നൃത്തനാടകങ്ങള്‍, ഹാസ്യപ്രകടനങ്ങള്‍, പ്രസംഗം എന്നിവ ഏറ്റക്കുറച്ചിലുകളോടെ നമ്മുടെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദാരവങ്ങളും ഭാവിയെക്കുറിച്ചുളള ശുഭപ്രതീക്ഷകളും ചേര്‍ന്ന് താരതമ്യേന സുഖപ്രദമായ മാനസികാന്തരീക്ഷത്തില്‍ ഇത്തരം ചിത്രങ്ങള്‍ ആസ്വാദകര്‍ക്കു സംതൃപ്തിദായകമായി. എന്നാല്‍ അണുകുടുംബ ങ്ങളുടെ വികാസം, വിദ്യാഭ്യാസരംഗത്തെ പുരോഗതി, ശാസ്ത്രസാങ്കേതികവിദ്യകളുടെ ക്രമികവികാസം, തൊഴിലില്ലായ്മ, ഭാവിയെക്കുറിച്ച് വര്‍ദ്ധിച്ച ഉത്കണ്ഠ എന്നിവ ജീവിതത്തെ പുന: നിര്‍വ്വചിച്ച കാലഘട്ടം ഇതിനെത്തുടര്‍ന്ന് ശക്തമായി. അത് ജീവിതാവേഗത്തെ ചലിപ്പിച്ച് 'മിനിമ'ത്തില്‍ എത്തിച്ചു. സ്വഭാവികമായും കലയില്‍ അതിന്റെ പ്രതിഫലനം ഉണ്ടായി. പുതിയ സങ്കേതങ്ങളും പ്രമേയങ്ങളും സ്വീകരിക്കാന്‍ കലാകാരന്‍ ബാധ്യസ്ഥനായി. 1965-ല്‍ പുറത്തിറങ്ങിയ 'ചെമ്മീന്‍' ചലച്ചിത്ര സംവിധായകന്റെ വൈദഗ്ധ്യം, സാങ്കേതികത്വം, വാണിജ്യരത എന്നിവയില്‍ ജീവിതത്തിന്റെ മിനിമം വേഗതയുമായി സമരസപ്പെട്ടു തുടങ്ങന്നത് സൂക്ഷ്മദൃക്കു കള്‍ക്കു മനസ്സിലാക്കാവുന്നതാണ്.

അവാര്‍ഡു സിനിമയെന്ന സങ്കല്പവും വേഗതയും

സമാന്തരസിനിമ, കലാപരസിനിമ, അവാര്‍ഡുസിനിമ എന്നൊക്കെ വ്യവഹരി ക്കപ്പെടുന്ന സിനിമകള്‍ക്കു മലയാളത്തില്‍ മേല്‍വിലാസമുണ്ടായത് അറുപതു കള്‍ക്കുശേഷമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ക്ക് ഇത്തരമൊരു വിഭജനം സൃഷ്ടിച്ചതില്‍ പങ്കുണ്ട്. ബിംബങ്ങളിലൂടെയും, പ്രതീകങ്ങളിലൂടെയും, അര്‍ദ്ധോക്തികളിലൂടെയും മറ്റും ആസ്വാദകനു പൂരിപ്പിക്കാന്‍ അവര്‍ ബോധപൂര്‍വ്വം വിടവുകള്‍ സൃഷ്ടിച്ചു; സിനിമയെ വ്യാഖ്യാനക്ഷമമാക്കിതീര്‍ത്തു. ഈ പ്രവണത സമൂഹത്തിലെ ബുദ്ധിജീവി വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തിയപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ബൗദ്ധികമായി ശരാശരി നിലവാരം പുലര്‍ത്തുന്നവരെ - അസംതൃപ്തരാക്കി. എണ്ണത്തില്‍ കുറവായതിനാല്‍ ഇവയില്‍ പലതിനും അവാര്‍ഡുകള്‍ ലഭിച്ചതോടെ അവാര്‍ഡിനു മാത്രമായി സൃഷ്ടിക്കപ്പെട്ട തെന്ന ധാരണ പിറവിയെടുക്കുകയും സാധാരണക്കാര്‍ അവയെ 'അവാര്‍ഡുസിനിമ' എന്ന് വ്യവഹരിച്ചു തുടങ്ങുകയും ചെയ്തു. കലാപര സിനിമ സാധാരണപ്രേക്ഷകരെ ആനന്ദിപ്പിക്കുകയോ ആനന്ദിപ്പിക്കാതിരിക്കുകയോ ചെയ്യാം. ഇവയില്‍ ഒന്നുമാത്രം സംഭവിക്കുന്നുണ്ടെങ്കില്‍ കലാപരസിനിമ ഏതോ ഫോര്‍മുലകളെ ബോധപൂര്‍വ്വം പിന്തുടരുന്നുണ്ടെന്നു തീര്‍ച്ചയാണ്. മലയാളത്തിലെ കലാപര സിനിമ അത്തരത്തില്‍ ബോധപൂര്‍വ്വം സ്വീകരിച്ച ഫോര്‍മുലകളില്‍ പ്രധാനം 'ഇഴച്ചില്‍' അഥവാ മെല്ലെപോക്ക് ആയിരുന്നു. കൊടിയേറ്റം, എലിപ്പത്തായം, നിര്‍മ്മാല്യം, കാഞ്ചനസീത എന്നിവയില്‍ തുടങ്ങി സമീപകാലസിനിമകളിലേക്ക് ദൃഷ്ടാന്തങ്ങളുടെ നിര നീളുന്നു. കലാപര സിനിമയുടെ പ്രസ്തുതസ്വഭാവം ജീവിതത്തില്‍ മന്ദഗതിയില്‍ സംഭവിക്കുന്നതിനും കുറഞ്ഞ പ്രതികരണസമീപനത്തിനും 'അവാര്‍ഡു സിനിമപോലെ' എന്ന പരിഹാസ പ്രയോഗം സാധാരണജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നതിന് ഇടയാക്കി. ഈ പ്രയോഗത്തില്‍ സൂചിതമാകുന്ന മാനസികഭാവത്തില്‍ ജീവിതത്തിന്റെ അംഗീകൃത വേഗതയോട് ഇഴുകിച്ചേരാനാകാത്ത കലയുടെ ദൗര്‍ബ്ബല്യമാണ് വെളിപ്പെടുന്നത്.

ജീവിതാവേഗ പരിണാമം

വിപണിയുടെ രുചിഭേദങ്ങള്‍ക്കനുസൃതമായാണ് സിനിമ എക്കാലത്തും പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തെ മന:ശാസ്ത്രപരമായി സമീപിക്കാനും കച്ചവടം എന്ന നിലയില്‍ പരമാവധി ചൂഷണം ചെയ്യാനും സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. ചലച്ചിത്രസൃഷ്ടാക്കളുടെയും ചലച്ചിത്രാസ്വാദകരുടെയും ഇടയില്‍ വര്‍ത്തിക്കുന്ന വര്‍ത്തമാനകാല പരിതസ്ഥിതികളെ ഇങ്ങനെ ക്രോഡീകരിക്കാം.

1. ആഗോളവത്ക്കരണത്തിന്റെ പുത്തന്‍ കച്ചവട സമവാക്യങ്ങള്‍.
2. ഉപഭോഗസംസ്‌കാരത്തിന്റെ വളര്‍ച്ച.
3. സാങ്കേതിക വിദ്യകളുടെ അനുദിനമാറ്റവും വളര്‍ച്ചയും
4. അഴിമതി, കൈക്കൂലി, നീതിനിര്‍വ്വഹണത്തിലെ പാളിച്ചകള്‍, രാഷ്ട്രീയരംഗത്തെ ചൂതുകളികള്‍ എന്നിവ വ്യാപകമായത് സമൂഹമനസ്സില്‍ സൃഷ്ടിച്ച അപഭ്രംശം.
5. ജനസംഖ്യാവര്‍ദ്ധനവും ആനുപാതികമായി വളരുന്ന തൊഴില്ലില്ലായ്മയും
6. ജീവിതരംഗം സമൂലം മാറിയിട്ടും ലൈംഗികതയെസംബന്ധിച്ചുളള പഴയ ധാരണകള്‍ തുടരുന്നത് ലൈംഗികാസംതൃപ്തി വര്‍ദ്ധിപ്പിച്ചു.

കൂടാതെ നഗരവത്ക്കരണം ഗ്രാമങ്ങളിലും ഗ്രാമീണരുടെ മനസ്സിലും യാന്ത്രികസംസ്‌കാരത്തിന്റെ ഊഷരഭൂമി നിര്‍മ്മിച്ചു. ഇത്തരം സങ്കീര്‍ണ്ണമായ പരിതസ്ഥിതികളും മാനസിക ഭാവങ്ങളും മലയാളിയെ യാന്ത്രികതയുടെ മൂര്‍ദ്ധന്യത്തിലേക്കാണ് നയിച്ചത്. പലതരം സാമൂഹ്യസംതൃപ്തികള്‍ കുത്തിനിറച്ച്, അമിതവേഗത്തില്‍ നിയന്ത്രണം തെറ്റിയോടുന്ന ഭാരവണ്ടിയാണ് ഇന്നത്തെ ശരാശരി മലയാളിയെന്ന സത്യം മനസ്സിലാക്കുകയും പരമാവധി ഉപയോഗപ്പെടുകയും ചെയ്യുന്നതില്‍ സിനിമാസൃഷ്ടാക്കളും ഉള്‍പ്പെടുന്നു.

പവിത്രന്റെ 'കുട്ടപ്പന്‍ സാക്ഷി' എന്ന ഡോക്യുഡ്രാമയില്‍ ഒരു സീനുണ്ട്. ഭൂതകാലത്തിന്റെ ചിഹ്നമായി ചെണ്ടകൊട്ടിയറിയിക്കുന്ന സിനിമാപ്രദര്‍ശനം 'നീലക്കുയിലില്‍' നിന്ന് 'പുലിമുരുകനില്‍' എത്തിനില്‍ക്കുന്ന ദൃശ്യയാത്ര. 'നീലക്കുയിലും' 'പുലിമുരുകനും' യഥാക്രമം മലയാളിയുടെ ജീവിതാവേഗത്തിന്റെ വളര്‍ച്ചയുടെയും പരിണാമത്തിന്റെയും സൂചകങ്ങള്‍ കൂടിയായി മാറുന്നു.

ജീവിതാവേഗവും എഡിറ്റിംഗും
Film Editor is the unusing hero of the film industry എന്നൊരു ചൊല്ല് അടുത്തകാലം വരെ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. സമകാലികാന്തരീക്ഷ ത്തില്‍ ഈ ചൊല്ല്അപ്രസക്തമാണ്. കാരണം സിനിമാ വ്യവസായത്തില്‍ ഇന്ന് ഏറ്റവും ഉപയോഗിക്കാവുന്ന കലാകാരന്‍ എഡിറ്ററാകുന്നു. ദ്രാവിഡന്റെ ആദിമബോധത്തില്‍ ലയിക്കപ്പെട്ടതും ഇന്നു നിത്യജീവിതത്തിന്റെ ഭാഗവുമായ ചടുലവേഗ (താളാ)സക്തിയെ സിനിമയില്‍ ഏറ്റവും ഉപയോഗപ്രദമാക്കുന്ന കലാകാരന്മാര്‍, എഡിറ്റര്‍, ഗാനസംവിധായകന്‍, നൃത്തസംവിധായകന്‍, സംഘാടകസ്ഥാനം വഹിക്കുന്ന ചലച്ചിത്രസംവിധായകന്‍ എന്നിവരാണ്. ഇവരില്‍ എഡിറ്ററുടെയും എഡിറ്റിംഗിന്റെയും പ്രാധാന്യം എടുത്തുപറയേണ്ടതുണ്ട്. കാരണം ജീവിതത്തിന്റെ വേഗത്തോട് സമാന്തരമായി സിനിമയില്‍ ഷോട്ടുകളെ വിന്യസിക്കുകയെന്ന പ്രധാന ധര്‍മ്മമാണ് വര്‍ത്തമാനകാലത്ത് എഡിറ്റിംഗിലൂടെ എഡിറ്റര്‍ നിര്‍വ്വഹിക്കുന്നത്. സമരസപ്പെടാനുളള ശ്രമങ്ങളുടെ ഭാഗമാണ്. ചുരുക്കത്തില്‍ നിയന്ത്രണമില്ലാത്ത ഈ ഓട്ടപ്പാച്ചിലിനിടയില്‍ നമുക്കു നമ്മുടെ ഐന്ദ്രിയബോധത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന, സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ വ്യവച്ഛേദിച്ചറിയാന്‍ കഴിയുന്ന ആഖ്യാനപദാവലിയാണ് ഇന്നത്തെ കല ആവശ്യപ്പെടുന്നത്. സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടുകൊണ്ട് സമൂഹത്തിനു ഗുണപ്രദമായ ഒരു സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് അത് കലാകാരനെയും ആസ്വാദകനെയും ഒരുപോലെ പ്രാപ്തമാക്കും.



വിവ സാനന്ദരാജ് ആരാണ് ?


മലയാള സാഹിത്യത്തില്‍ വിവര്‍ത്തനകലയ്ക്ക് സ്വതന്ത്രമായ ഒരു പാതയൊരുക്കുകയും നവമാനങ്ങളും മന്ത്രങ്ങളും ആദേശിച്ച് ആത്മാവിഷ്‌ക്കാരം നടത്തുകയും ചെയ്ത പ്രശസ്തനായ എഴുത്തുകാരനായിരുന്നു ജോണ്‍ സാമുവല്‍ സാനന്ദരാജ് എന്ന വിവ സാനന്ദരാജ്. വിവര്‍ത്തനകലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേരാണ് വിവ സാനന്ദരാജ്.

നിരവധി ലോകോത്തര സിനിമകളുടെ തിരക്കഥകള്‍ മലയാളത്തിലേക്ക് അദ്ദേഹം സ്വതന്ത്രമായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ധാരാളം സെന്‍-ബുദ്ധ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ജാതികൊണ്ട് മുറിവേറ്റ ഒരു കീഴാളനാണ് താനെന്ന സാനന്ദരാജ് വെളിപ്പെടുത്തുന്നത് അനുഭവങ്ങളുടെ പാഠപുസ്തകം തുറന്നു കാണിച്ചുകൊണ്ടാ ണ്. നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ പലയിടത്തും വഴിമുട്ടി. പ്രശസ്ത കോമാളിസ്റ്റും, ബ്ലോഗ് എഴുത്തുകാരനും, പ്രസാധകനും, സാഹിത്യകാരനുമൊക്കെ യായ കണ്ണന്‍ മേലോത്ത് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന 'വിവ സാനന്ദരാജ് ആരാണ്'എന്ന പുസ്തകം സാനന്ദരാജിന്റെ സുഹൃത്തുക്കളുടെ അദ്ദേഹത്തെക്കുറിച്ചുളള ഓര്‍മ്മപുസ്തക മാണെന്ന് വേണമെങ്കില്‍ പറയാം. കാര്‍ട്ടൂണിസ്റ്റും ഒറിഗാമി പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായ കണ്ണന്‍ മേലോത്ത് ഉള്‍പ്പെടെ വലിയൊരു സുഹൃത്ബന്ധത്തിന് ഉടമയായിരുന്നു സാനന്ദരാജ്. ആമുഖമായി പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ എഴുതിയ ലേഖനമുള്‍പ്പെടെ നിരവധി എഴുത്തുകാരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

പി. രവികുമാര്‍, ചേനംകുളം മോഹന്‍കുമാര്‍, ശരത് ചന്ദ്രലാല്‍, ശശീന്ദ്രദാസ്, ബി. അനില്‍കുമാര്‍ ബൂമറാങ്ങ് എന്നിവരുടെ ലേഖനവും മനോജ് ബ്ലിസിന്റെ കവിതയും പുസ്തകത്തിലുണ്ട്. 

ഇടനേരം കൂട്ടായ്മയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരാണ് തോല്‍ തിരുമാവലവന്‍


ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും ശക്തനായ ദലിത് നേതാവ്. തമിഴ്‌നാട്ടിലെ മൂന്നാമത്തെ പ്രബല രാഷ്ട്രീയ കക്ഷിയായ വിടുതലൈ ചിരുതൈ കക്ഷിയുടെ പ്രസിഡന്റ്. രസതന്ത്രത്തില്‍ ബിരുദം. ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദം. മദ്രാസ് നിയമ സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം. ഡോക്ടറേറ്റും ഉള്‍പ്പെടെ കരസ്ഥ മാക്കിയ വിദ്യാസമ്പന്നന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഫോറന്‍സിക് വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചു. ദലിത് പാന്തേഴ്‌സ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനത്തിലേക്കിറങ്ങി. പാന്തേഴ്‌സ് നേതാവ് മലയിച്ചാമിയുടെ മരണശേഷം നേതൃത്വം തിരുമാവലവന്‍ ഏറ്റെടുത്തു. മഹാരാഷ്ട്രാ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ദലിത് പാന്തേഴ്‌സിന്റെ ആശയങ്ങള്‍ തമിഴ്‌നാട്ടിലേതില്‍ നിന്നും വിഭിന്നമായതോടെ വിടുതലൈ ചിരുതൈ കക്ഷി (ലേബര്‍ പാന്തേഴ്‌സ് ഓഫ് ഇന്ത്യ) എന്ന പാര്‍ട്ടി രൂപീകരിച്ചു. തമിഴ്‌നാട്ടിലെ സവര്‍ണ്ണവിഭാഗം നടത്തുന്ന മൃഗീയമായ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് തിരുമാവലവന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായി മാറി. 2001 ല്‍ മാംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നും തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ല്‍ ചിദംബരം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാബാ സാഹേബ് അംബേദ്ക്കറിന് ശേഷം ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്ററി യനായി തിരുമാവലവന്‍ മാറി. സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്‍ മെന്റ് മന്ത്രാലയത്തിലെ കോണ്‍സുലേറ്റീവ് മെമ്പര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ പിറന്നു വീണ ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ തിരുമാവലവന്‍ വളര്‍ന്ന് തമിഴ്‌നാടിന്റെ അധികാരനിയന്ത്രണത്തിന് കെല്പുളള ഒരു ജനകീയ നേതാവായി അദ്ദേഹം.

ആരാണ് അസുരന്‍


ഇതിഹാസമായ രാമായണം ബഹുവിധ മാനങ്ങളുടെ ഒരു കൃതിയാണ്. അതിലെ രാമന്‍, സീത, ലക്ഷ്മണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ദൈവങ്ങളായി ആരാധിക്കപ്പെടു ന്നവരാണ്. ഭാരതമതസാഹിത്യത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനമാണ് രാമായണ ത്തിനുളളത്. പാപനിവാരണത്തിനായി പാരായണം ചെയ്യുന്ന രാമായണത്തിനു കല്പിച്ചുകൊടുത്തിരിക്കുന്ന വിശുദ്ധിക്കുതുല്യം നില്ക്കുന്ന കൃതി ഭഗവദ് ഗീതമാത്രമാണ്. ഒരു സാഹിത്യകൃതി എന്ന നിലയിലും സര്‍ഗഭാവനയുടെ അത്യുന്നതങ്ങളിലാണ് രാമായണത്തിന്റെ സ്ഥാനം. വാല്മീകി മഹര്‍ഷി, അമ്പേറ്റു വീണ ഇണപക്ഷിയുടെ വേദന അനുഭവിച്ചറിഞ്ഞ് അതില്‍ നിന്ന് കൊരുത്തെടുത്തതാണീ മഹാകാവ്യം. അതുകൊണ്ടുതന്നെ മാനുഷികതയുടെ ഉള്‍കാമ്പ് ഈ കൃതിയില്‍ തുടിച്ചുനില്ക്കുന്നു.

അങ്ങിനെയുളള രാമായണം ചരിത്രപരമായ വിധിതീര്‍പ്പുകളിലൂടെ സഞ്ചരിച്ച് ഇന്നെത്തിനില്‍ക്കുന്നത് ഒരു ആര്യന്‍ അധിനിവേശത്തിന്റെ കഥപറയുന്ന ഇതിഹാസകാവ്യം എന്ന തലത്തിലും കൂടിയാണ്. ഏതാണ്ട മൂവായിരത്തഞ്ഞൂറു വര്‍ഷം മുമ്പ് ഭാരത്തിലേക്കു കടന്നു എന്നു പറയപ്പെടുന്ന ഒരു ജനവിഭാഗം ആചാരപരമായും ഭാഷാപരമായും തനതായ സംസ്‌ക്കാരത്താലും 'ആര്യന്‍' എന്ന വിശേഷണത്തോടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. അവരും തദ്ദേശവാസികളോ അല്ലെങ്കില്‍ മറ്റൊരു കുടിയേറ്റക്കാരോ ആയവരുമായി നിലനിന്ന സംഘര്‍ഷം ദക്ഷിണേന്ത്യയിലേക്കു വ്യാപിച്ചതിന്റെയും വിജയം നേടിയതിന്റെയും ഒരു ചരിത്രസാക്ഷ്യം രാമായണത്തില്‍ നിന്നും കണ്ടെടുക്കാന്‍ സാധിക്കും. അങ്ങിനെ ആര്യന്‍ അധിനിവേശം ദക്ഷിണേന്ത്യ ഉള്‍പ്പെടെയുളള ഭാരതത്തില്‍ പൂര്‍ത്തിയായി. അവരുടേതായ സംസ്‌ക്കാര മുദ്രകള്‍ ജനജീവിതത്തിന്റെ സമസ്തമമണ്ഡലങ്ങളേയും കീഴടക്കി പ്രാമുഖ്യം നേടി. രാമായണത്തില്‍ ആ ആര്യന്‍ വിജയത്തിന്റെ പ്രതിനിധിയാണു രാമന്‍. പരാജയപ്പെട്ടതു രാവണന്‍. രാവണന്‍ മറ്റൊരു സംസ്‌കാരത്തെ ഉപജീവിച്ച ഒരു ജനതതിയുടെ പ്രതിനിധിയായിരുന്നു. മൂവായിരത്തഞ്ഞൂറു വര്‍ഷം മുമ്പ് ആര്യന്‍ ജനത ഭാരതത്തിലേക്കു കടന്നുവരുമ്പോള്‍ സിന്ധുനദീതടത്തില്‍ ജീവിച്ചിരുന്ന ആ ജനസംസ്‌ക്കാര സഞ്ചയത്തെ അസുരന്മാരെന്നു വിളിക്കാം. ആ അസുര സംസ്‌ക്കാര ത്തിന്റെ പ്രതിനിധിയായിരുന്നു രാവണന്‍. അവര്‍ നിതാന്തശത്രുക്കളായിരുന്നു. മൂവായിരത്തഞ്ഞൂറാണ്ടുകള്‍ക്കു മുമ്പ് രണ്ടു ജനതകള്‍ തമ്മില്‍ സിന്ധുനദിയുടെ തീരത്തു തുടങ്ങിയപോരാട്ടം ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായി അവസാനം കണ്ടത് രാവണന്റെ തോല്‍വിയോടുകൂടി ലങ്കയിലാണ്. അങ്ങിനെയാണ് ആര്യന്‍ സംസ്‌ക്കാരത്തില്‍ നിന്നു വ്യത്യസ്ഥതകളുളള അസുര സംസ്‌ക്കാരത്തിന്റെ പതനവും ആര്യന്‍ സംസ്‌ക്കാരത്തിന്റെ വിജയവും.

ഭാരതത്തില്‍ ആര്യന്‍ സംസ്‌ക്കാരം നടപ്പുസംസ്‌ക്കാരമായിരുന്നതുകൊണ്ട് നമുക്കി ന്നതിനെക്കുറിച്ച് പൂര്‍ണ്ണമായും അറിയാം. എന്നാല്‍ അസുര സംസ്‌ക്കാരത്തെക്കുറിച്ച് പൂര്‍ണമായ അറിവില്ല. അസുര സംസ്‌ക്കാരത്തേയും അസുരന്റെ പ്രത്യേകതകളെയും പരാമര്‍ശിച്ചുകൊണ്ട് രാമായണത്തിലെ പ്രതിനായകനായ രാവണനെ മുഖ്യകഥാ പാത്രമാക്കി ശ്രീ. ആനന്ദ നീലകണ്ഠന്‍ രചിച്ച കൃതിയാണ് 'രാവണന്‍ പരാജിതരുടെ ഗാഥ' ശ്രീ ആനന്ദ നീലകണ്ഠന്‍ ഇംഗ്ലീഷിലെഴുതിയ ASURATALE OF THE VANQUISHED എന്ന കൃതി ശ്രീ. എന്‍. ശ്രീകുമാര്‍ മലയാളത്തിലേക്കു പരിഭാഷപ്പെടു ത്തിയതാണ് ഈ കൃതി, മാതൃഭൂമി ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചരിക്കുന്നത്.

ഈ കൃതിയില്‍ അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ഭരണകാലവും ഭരണരീതികളും എടുത്തു കാട്ടിയുണ്ട്. ആര്യന്‍മാര്‍ മഹാബലിയെ പരാജയപ്പെടു ത്തുന്നതും രാവണന്റെ യൗവനകാലത്ത് മഹാബലിയുടെ രീതികളില്‍ നിന്നു പ്രചോദനം നേടുന്നതും അസുരന്റെ സാമ്രാജ്യം എന്ന വലിയ ലക്ഷ്യം ഒന്നുമില്ലാത്ത രാവണന്‍ സ്വപ്‌നം കാണുന്നതും എല്ലാം വായിക്കാം. രാമായണത്തിന്റെ കഥാഘടനയെ പിന്തുടര്‍ന്നാണ് നോവല്‍ പുരോഗമിക്കുന്നത്. രാവണന്റെ മാനസിക വ്യാപാരങ്ങള്‍ രാവണന്റെ തന്നെ ആത്മഗതത്തിലൂടെയാണു വിവരിക്കുന്നത്. രാമരാവണയുദ്ധത്തിന്റെ അന്ത്യത്തില്‍ പരാജിതനായി മരണം കാത്ത് യുദ്ധഭൂമിയില്‍ വീണുകിടക്കുന്ന രാവണന്‍ കഴിഞ്ഞുപോയ സംഭവങ്ങളിലൂടെ മനസ്സു നടത്തുന്നു. ഒരു ഇതിഹാസകഥാപാത്രം എന്നതിലുപരി, സാധാരണ മനുഷ്യനായി, ഉയര്‍ച്ചകളും വീഴ്ചകളും സാധാരണ ചിന്തകളും ഉളള സാധാരണ മനുഷ്യനായി, ഉയര്‍ച്ചകളും വീഴ്ചകളും സാധാരണ ചിന്തകളും ഉളള സാധാരണ മനുഷ്യനായി രാവണനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. സീത രാവണന്റെ പുത്രിയാണ്. കാട്ടില്‍ അലയുന്ന നാഗരികനല്ലാത്ത രാമനില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ വേണ്ടിയാണ് രാവണന്‍ സീതയെ അപഹരിച്ചു ലങ്കയില്‍ കൊണ്ടു വന്നത് എന്നു നോവലിസ്റ്റ് മറ്റൊരാളുടെ ഭാര്യയെ അപഹരിക്കുക എന്ന രാവണന്റെ ഏറ്റവും വലിയ തെറ്റിന്ഒരു ന്യായീകരണം കൊടുക്കാനുണ്ട്. പക്ഷേ ആ യുക്തി വേണ്ടത്ര വിശ്വാസ്യമാക്കാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടില്ല.

നോവലിന്റെ സൗന്ദര്യാത്മകവശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആര്യന്‍ വിജയകഥയായ രാമായണത്തിലെ പ്രതിനാ യകനെ (രാവണനെ) കേന്ദ്രകഥാപാത്രമാക്കി, രാവണന്റെ ചെയ്തികള്‍ക്ക് ന്യായീകരണം നല്‍കികൊണ്ട് ഒരു നോവലെഴുതുമ്പോള്‍ ആ കൃതി സുവ്യക്തമായ ഒരു ലക്ഷ്യം വിളംബരം ചെയ്യുന്നുണ്ട്. പരാജിതരായ അസുര വംശത്തിന്റെ ന്യായ യുക്തികളെ മുഖ്യ വിചാരധാരയില്‍ കൊണ്ടുവരാനുളള പ്രയത്‌നമാണ് ആ ധര്‍മ്മം. ആ പ്രയത്‌നത്തില്‍ ഈ കൃതി വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാനാകും. എന്താണ് അസുരന്മാരെക്കുറിച്ചുളള ആ ന്യായയുക്തിയുടെ അടിസ്ഥാനം ? ആരാണ് അസുരന്‍ ? എന്താണവന്റെ ചരിത്രം ?

അസുരനെ കണ്ടെത്താന്‍ ചരിത്രത്തില്‍ തിരയണം. ഇന്നു പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട സിന്ധുനദിയുടെ തീരത്ത് ഒരു മഹാസംസ്‌ക്കാരം ഉദയം ചെയ്തു. ഹാരപ്പന്‍ സംസ്‌ക്കാരം, സിന്ധുനദീതട സംസ്‌ക്കാരം എന്നൊക്കെ വിളിക്കുന്ന ആ സംസ്‌ക്കാരത്തെക്കുറിച്ചു പഠിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ലിവിയുജിയോസന്‍ 30-5-2012 ല്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഹാരപ്പന്‍ സംസ്‌ക്കാരം ഉയര്‍ന്നത് 5200 വര്‍ഷം മുമ്പാണെന്നു പറഞ്ഞിരിക്കുന്നു. 3900 - 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ സംസ്‌ക്കാരം ഇല്ലാതായി. അതായത് ക്രിസ്തുവിനു മുമ്പ് 1900 വര്‍ഷങ്ങളില്‍ ആ സംസ്‌ക്കാരത്തിന്റെ നാശം തുടങ്ങി എന്നു കാണാം. സിന്ധുനദിയുടെ തീരത്തെ ഈ സംസ്‌ക്കാരത്തെ സൈന്ധവസംസ്‌ക്കാരം എന്നു വിളിക്കാം. സൈന്ധവസംസ്‌ക്കാരം ദ്രാവിഡ സംസ്‌ക്കാരമായിരുന്നു. കറുത്ത തൊലിക്കാരനായ ദ്രാവിഡനാണ് ആ സംസ്‌ക്കാരം കെട്ടിപ്പൊക്കിയതും കൊണ്ടു നടത്തിയതും. സൈന്ധവ സംസ്‌ക്കാരം നിലനിന്നിരുന്ന മേഖലകളില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത തെളിവുകള്‍ ആ ജനതയുടെ നിറത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമൊക്കെ വിശദമായി നമുക്കു തെളിവു തരുന്നുണ്ട്.

എന്നാല്‍ 'അസുരന്‍' എങ്ങിനെ രൂപപ്പെട്ടു ? സൈന്ധവനാഗരികതയുടെ പതനശേഷം ആര്യന്മാര്‍ ഭാരതത്തിലേക്കു കടന്നു വരുന്നതിനു മുന്‍പ് മറ്റൊരു വിദേശവര്‍ഗം സിന്ധുതടത്തിലേക്കു പ്രവേശിച്ചിരിക്കാനുളള സാധ്യത സാഹചര്യ ത്തെളിവുകളില്‍ നിന്നു കാണുന്നു. ബി.സി. 1900 നോടു ബന്ധപ്പെട്ട കാലയളവില്‍ ഇന്നത്തെ പശ്ചിമേഷ്യയായ മെസോപ്പൊട്ടേമിയയിലെ അസുര്‍ ദേശത്ത് ഭരണം നടത്തിയിരുന്നവര്‍ സിന്ധുതടനിവാസികളെ ആക്രമിക്കാനോ അല്ലെങ്കില്‍ സിന്ധുതടത്തിലേക്കു കുടിയേറ്റം നടത്താനോ ശ്രമിച്ചിട്ടുണ്ട്. സിന്ധുതടത്തിലെത്തിയ ഈ അസുര്‍ ദേശക്കാരായിരിക്കണം ആദിമ അസുരന്മാര്‍. ക്ഷീണിതരായ സൈന്ധ വരെ കീഴടക്കി അസുരഭരണം നടപ്പാക്കാന്‍ ഈ അസുരന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ടാവണം. കാലക്രമേണ അസുരന്മാര്‍ ശക്തരായി. തല്‍ഫലമായി തദ്ദേശവാസികളായ സിന്ധുനദീതടവാസികള്‍ക്ക് സൈന്ധവര്‍ എന്ന മേല്‍വിലാസം നഷ്ടപ്പെട്ടു. അസുരന്മാര്‍ എന്ന പേരു വീണിട്ടുണ്ടാവണം. അങ്ങിനെ പില്‍ക്കാലത്തെ സൈന്ധ വരും വന്ന അസുരന്മാരും കൂടിക്കലര്‍ന്ന് 'അസുരന്മാര്‍' എന്ന ജനവിഭാഗം ഉദയം ചെയ്തിട്ടുണ്ടാവാം.

ബി.സി. 1700 നു ശേഷം ആര്യന്മാരുടെ കടന്നുവരവ് സിന്ധുനദിതടത്തിലേക്കു ണ്ടാവുമ്പോള്‍ അവര്‍ക്കു നേരിടേണ്ടി വന്ന എതിരാളികള്‍ സൈന്ധവരും അസുരന്മാരും ഇടകലര്‍ന്ന ഈ 'അസുര' ന്മാരാകാനാണു സാധ്യത. ഹിന്ദുമത സാഹിത്യങ്ങളില്‍ പ്രത്യേകിച്ചു പുരാണങ്ങളില്‍ വിവരിക്കുന്ന ദേവാസുരയുദ്ധങ്ങള്‍ ദേവന്മാര്‍ എന്ന പേരു വീണ ആര്യന്മാരും അസുരന്മാരും തമ്മില്‍ നടന്ന യുദ്ധങ്ങളാണ്. അതുകൊണ്ട് മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവു ലഭിക്കുന്നു.

തദ്ദേശവാസികളായിരുന്ന സൈന്ധവര്‍ വളരെ ഉയര്‍ന്ന സംസ്‌ക്കാരിക നിലവാരം പുലര്‍ത്തുന്നവരും രണ്ടും മൂന്നും നിലകളുളള ഇഷ്ടികവീടുകളില്‍ വസിച്ചിരുന്നവരും നഗരവല്‍ക്കരണം സാധ്യമാക്കിയവരുമായിരുന്നെന്ന് ഖനന വസ്തുതകള്‍ തെളിവുതരുന്നു. അസുര്‍ ദേശക്കാരും അത്രതന്നെ ഉന്നമനം പ്രാപിച്ചവരായിരുന്നു. മെസോപ്പൊട്ടേമിയയില്‍ കാലങ്ങള്‍ക്കു മുമ്പു തന്നെ നിലകളുളള വീടുകളും കോട്ടകൊത്തളങ്ങളും പണികഴിപ്പിച്ചിരുന്നു. രണ്ടുകൂട്ടരും ധാന്യങ്ങള്‍ വലിയ തോതില്‍ കൃഷി ചെയ്യുന്ന കൃഷിക്കാരായിരുന്നു. ഗോതമ്പ്, ബാര്‍ലി മുതലായ ധാന്യങ്ങള്‍ അവര്‍ കൃഷി ചെയ്തിരുന്നു.

എന്നാല്‍ ആര്യന്മാര്‍ പശു, ആട്, കുതിരവളര്‍ത്തല്‍കാര്യം ഇടയന്മാരുമായിരുന്നു. ദേശങ്ങള്‍ താണ്ടിയുളള അലച്ചില്‍ അവരുടെ രീതിയായിരുന്നു. അവര്‍ കുടിലുകെട്ടി താമസിച്ചിരുന്നു. സിന്ധുതടത്തിലേക്കുളള കടന്നുവരവില്‍ സിന്ധുതടനിവാസികളുമായി പോരടിച്ചപ്പോള്‍ ആര്യന്മാര്‍ക്ക് അവരുടെ കോട്ടകള്‍ പൊളിക്കാന്‍ പാടുപെടേണ്ടി വന്നു. ആര്യന്മാരുടെ നേതാവായിരുന്നു ഇന്ദ്രന് 'പുരന്ദരന്‍ അഥവാ കോട്ട പൊളിക്കുന്നവന്‍' എന്ന ബിരുദം കിട്ടുകയുണ്ടായി. സൈന്ധവരും അസുരന്മാരും ഇടകലര്‍ന്ന 'അസുരന്മാര്‍' ആര്യന്മാരാല്‍ കീഴടക്കപ്പെട്ടു. ചരിത്രത്തിലെ വലിയപാലായനങ്ങള്‍ അന്നു നടന്നിരിക്കണം. തോറ്റ 'അസുരുന്മാര്‍' സിന്ധുനദികടന്ന് ഭാരതത്തിന്റെ ഹൃദയഭൂമിയായ ഗംഗാസമതലത്തിലേക്കു പാലായനം ചെയ്തു. അല്ലെങ്കില്‍ സമുദ്രം ഉള്‍പ്പെടെയുളള ജലമാര്‍ഗ്ഗേണ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പാലായനം നടന്നു. ഭാരതത്തിന്റെ ഹൃദയഭൂമിയിലേക്കുളള പാലായനം അവിടെയും നില്‍ക്കാതെ ദക്ഷിണ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും തുടര്‍ന്നു. അങ്ങിനെയാണ് അസുര ജനത ദക്ഷിണേന്ത്യയില്‍ എത്തപ്പെടുന്നത്. നൂറ്റാണ്ടുകള്‍ എടുത്തു നടന്ന ഈ പാലായനവും തുടര്‍ ആക്രമണവും അസുര വംശത്തിന്റെ ദക്ഷിണേന്ത്യയിലെ പരാജയവുമാണ് രാമായണത്തിലെ നമുക്കു കിട്ടുന്നത്. തോറ്റോടിയ അസുരന്മാര്‍ ചെന്നുപെട്ട ദിക്കിലൊക്കെ ആര്യന്മാര്‍ കടന്നു കയറി അവിടെയും അവരെ തോല്‍പിച്ചു എന്നു ചുരുക്കം. ഭാരതത്തില്‍ പൂര്‍ണ്ണമായും ശ്രീലങ്കയിലും ഇതര ദ്വീപുകളിലും ആര്യന്‍ ആധിപത്യം വ്യവസ്ഥാപിതമായത് അങ്ങിനെയാണ്. ഭാരതത്തില്‍ ജാതിയും ഉപജാതിയും അസ്പര്‍ശ്യരായ അടിമജാതിയുമുള്‍പ്പെടെ ആര്യന്‍ വ്യവസ്ഥ സാങ്കേതികമായി. 1947 ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടും വരെ തുടര്‍ന്നു. പരോക്ഷമായി ഇന്നും ആ വ്യവസ്ഥയുടെ പിന്‍തുടര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ മതസാഹിത്യത്തില്‍ അഥവാ ഹൈന്ദവമതസാഹിത്യത്തില്‍ എടുത്തുപറ യേണ്ടുന്ന ഒരു വൈരുദ്ധ്യം നിലനില്‍ക്കുന്നതായി കാണാം. അവയില്‍പെട്ട വേദങ്ങളില്‍ പലയിടത്തും ചാതുര്‍വര്‍ണ്യം സൂചിതമാകുന്നുണ്ട്. ഈ വേദങ്ങളുടെ അന്ത്യഭാഗമായി ചേര്‍ക്കപ്പെട്ടിരിക്കുന്ന ഉപനിഷത്താശയങ്ങള്‍ ചാതുര്‍വര്‍ണ്യ ആശയങ്ങളുടെ നേര്‍വിപരീതമാണ്. ഉപനിഷത്താശയങ്ങള്‍ സത്യം, സമത്വം, സ്വാതന്ത്ര്യം, അഹിംസ എന്നീ അത്യന്തികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ചാതുര്‍വര്‍ണ്യം അടിമത്തത്തെ, ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങിനെയുളള ആധിപത്യആശയമായിരുന്നു ആര്യന്മാരുടെ സാമൂഹ്യക്രമം. ആ സാമൂഹ്യക്രമം പിന്‍തുടരുകയും നടപ്പിലാക്കുകയും ചെയ്തവര്‍ തങ്ങളുടെ വേദങ്ങളുടെ വാലായി സമത്വദര്‍ശം (ഉപനിഷത്താശയങ്ങള്‍) കൂട്ടിച്ചേര്‍ത്തതെങ്ങിനെ ?

ഒരു ജനതയെ കീഴടക്കി മറ്റൊരു ജനത ആധിപത്യം ഉറപ്പിക്കുമ്പോള്‍ തോറ്റവരില്‍ നിന്ന് പലതും ഉള്‍ക്കൊളളാറുണ്ട്. അപ്പോള്‍ മൂല്യങ്ങളുടെ ഈ മൂലാശയങ്ങള്‍ (ഉപനിഷത്താശയങ്ങള്‍) തോറ്റുപോയ സൈന്ധവരുള്‍പ്പെടുന്ന അസുരവിഭാഗ ത്തിന്റേതായിരിക്കണം. അവരില്‍ നിന്ന് കടം പറ്റിയതായിരിക്കണം ഉപനിഷ ത്തിന്റെ മൂലാശയങ്ങള്‍. ഭാരതത്തില്‍ ആധിപത്യങ്ങളുടെ ജാതി ചിന്ത പടര്‍ത്തിയ ആര്യന്മാര്‍ തങ്ങളുടെ മതാശയങ്ങളുടെ കൂടെ സമത്വത്തിന്റെ ആശയവും കൊണ്ടു നടന്നു. പക്ഷേ അതു നടപ്പാക്കിയില്ല. കറുത്ത തൊലിക്കാരായിരുന്ന സൈന്ധവര്‍ ആര്യന്മാരേക്കാള്‍ എത്രയ്ക്കും സംസ്‌ക്കാര ചിത്തരായിരുന്നു എന്ന് ഉപനിഷത്താശ യങ്ങളുടെ ഉപജ്ഞാതാക്കള്‍ എന്ന നിലയില്‍ അവരെ പരിഗണിക്കുമ്പോള്‍ നമുക്കു കണ്ടെത്താനാവുന്നു.

ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കു താഴെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാല്‍ ദോഷമുളളവരുമായിത്തീര്‍ന്ന അസ്പൃശ്യരുടെ പൂര്‍വ്വികര്‍ ആരായിരുന്നു. അവര്‍ എങ്ങിനെ ആസ്ഥിതിയില്‍ ആയിത്തീര്‍ന്നു. ദളിതന്റെ ഈ ദുര്‍വിധി എങ്ങിനെ വന്നുപെട്ടു.

ആര്യന്മാരാല്‍ കീഴടക്കപ്പെട്ട ദ്രാവിഡരായ സൈന്ധവര്‍ ആണ് ആ പൂര്‍വ്വികര്‍ എന്നു നിരീക്ഷിക്കാനാണ് സാധ്യത കാണുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളു മായിരുന്ന സിന്ധുനദീതടവാസികളെ (സൈന്ധവരെ) ആര്യന്മാര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലും പെടുത്താതെ ചണ്ഡാലന്മാരായി പരിഗണിച്ചു. അവരെ സമൂഹധാര യില്‍ നിന്നു ബഹിഷ്‌ക്കരിച്ചു. അവരുടെ വാസസ്ഥലങ്ങള്‍ നദീതീരത്തും വയല്‍ക്ക രയിലും ചെളിത്തട്ടിലുമാക്കി കല്‍പ്പിച്ചു. അവര്‍ക്കു വിദ്യാഭ്യാസം നിരോധിച്ചു. ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ അവര്‍ ഒളിച്ചും പതുങ്ങിയും ജീവിക്കേണ്ടി വന്നു. വിലക്കുകളാല്‍ അവരെ ബന്ധിതരാക്കി. മാത്രമല്ല അസുരന്മാരെന്നു വിളിച്ച് അവരെ അടിച്ചിരുത്തേ ണ്ടവരുടെ ഗണത്തില്‍പെടുത്തി അടിമകളാക്കി. ചരിത്രം കടന്നുപോയ മൂവായിര ത്തിഞ്ഞൂറാണ്ടുകളില്‍ ഈ ചണ്ഡാലര്‍ ഭാരതത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കു കയ്യും കണക്കുമുണ്ടോ. വെറും പുഴുക്കളായി അവര്‍ ചവിട്ടി അരക്കപ്പെട്ടു. വയലേലകളിലും പണിയിടങ്ങളിലും പണിയെടുത്ത് നടുവൊടിഞ്ഞ് അവര്‍ ചത്തൊടുങ്ങി. ഈ അധ:കൃതര്‍ ഭാരതത്തിന്റെ എല്ലായിടത്തുമുണ്ട്. ആര്യന്മാര്‍ കടന്നു ചെന്നിടത്തൊക്കെ പണിയെടുക്കുന്നവനെ ഇങ്ങനെ ചണ്ഡാലരാക്കി ത്തീര്‍ത്തിരുന്നു.

ഇന്ന് 2016 ല്‍ എത്തിനില്‍ക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും എന്താണു ചണ്ഡാലന്റെ, അധ:കൃതന്റെ സ്ഥിതി. ഉണര്‍ന്നെണീറ്റ് അഭിമാന ബോധത്താല്‍ അവര്‍ സമരം ചെയ്യുകയാണ് മനുഷ്യരായി പരിഗണിക്കാന്‍ വേണ്ടി. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടംകിട്ടാന്‍ വേണ്ടി. എന്നാല്‍ അതിലൊക്കെ പരാജയപ്പെട്ട് അവര്‍ കൊല ചെയ്യപ്പെടുന്നു. ചുട്ടുകൊല്ലപ്പെടുന്നു. വിദ്യാഭ്യാസരംഗത്തെ ഉന്നതശ്രേണികളില്‍ എത്തിപ്പെടുന്ന അപൂര്‍വ്വം ചിലര്‍ രോഹിത് വെമുലയെപ്പോലെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഇന്നത്തെ വക്താക്കള്‍ അവരെ പരിഹസിക്കുകയാണ്. പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. ജാതിയുടെ മാഞ്ഞു തുടങ്ങിയ ചരടുകള്‍ ഏച്ചുകെട്ടി മനുഷ്യനെ പകുക്കുന്ന, അധമനാക്കുന്ന പണി നിര്‍ബാധം തുടരുകയാണവര്‍. ഈ സാഹചര്യത്തില്‍ ആനന്ദ്, നീലകണ്ഠന്റെ 'രാവണന്‍' ഉയര്‍ത്തുന്ന പ്രസക്തി വളരെ വലുതാണ്. അത് ആര്യന്റെ പിന്‍തുടര്‍ച്ച ക്കാരുടെ, ഇന്നതെ അഭിനവ ആര്യന്റെ നേര്‍ക്ക് ഉയര്‍ത്തുന്ന പ്രതിരോധമാണ്. ചരിത്രത്തില്‍ അവര്‍ ചെയ്തു കൂട്ടിയ നെറികേടിന്റെയും അന്യായത്തിന്റെയും നേര്‍ക്ക് ഉയര്‍ത്തുന്ന ചൂണ്ടുവിരലാണ്.

ഭാരതത്തെ ജാതിക്കെട്ടുകളില്‍ കുടുക്കി ഭ്രാന്താലയമാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്‌ക്കെതിരെ ഈ നോവല്‍ പ്രതികരിക്കുന്നു. ഇന്ത്യന്‍ ദാരിദ്യത്തിന്റെ മൂലകാരണമായ അധ:കൃതന്റെയും പിന്നോക്കക്കാരുടെയും അടിമത്തത്തിലേയ്ക്ക് ഈ കൃതി പരോക്ഷമായി വിരല്‍ ചൂണ്ടുന്നു. രാമന്‍ രാവണനെ കീഴടക്കുന്നതിനു മുന്‍പ് ഈ അധ:കൃതര്‍ രാജ്യഭാരം നടത്തിയിരുന്നു. രാവണനായിരുന്നു അവരുടെ രാജാവ്. രാമന്റെ വരവോടെ ചാതുര്‍വര്‍ണ്യ പ്രകാരം ദക്ഷിണേന്ത്യയില്‍ അവര്‍ ചണ്ഡാലരാക്കപ്പെട്ടു. പരാജയപ്പെടുന്ന രാവണന്‍ ആരുടെ പ്രതിനിധിയാണ് ? പിന്നോക്കക്കാരുടെയും അധ:കൃതന്റെയും പ്രതിനിധിയാണു രാവണന്‍. ആരാണ് അസുരന്‍ ? ഇന്ത്യയിലെ പിന്നോക്കവിഭാഗക്കാരും അധ:കൃതരുമായ ജനതതിയാണ് അസുരര്‍. അവര്‍ എന്നത്തേയും പോലെ പരാജിതരായിക്കൊണ്ടേയിരിക്കുന്നു.

Saturday 2 September 2017

ഭാരതീയ കവി, കാവ്യ സങ്കല്പ ങ്ങള്‍ (വിമര്‍ശ നാത്മക വ്യവഹാ രാപഗ്രഥ നം) - ഗിരീഷ്‌ കുമാര്‍


വിമര്‍ശനാത്മക സമീപനം ഭാഷയും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി, എണ്‍പതുകളുടെ അവസാനത്തില്‍ വികാസം പ്രാപിച്ച ഭാഷാശാസ്ത്രഗവേഷണ രീതിയാണ് വിമര്‍ശാനാന്മകഭാഷാസമീപനം. ആശയവിനിമയ ഉപാധിയായ ഭാഷയ്ക്ക് ആശയത്തെ മറച്ചുവെക്കാനും കഴിയുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ നിഷ്പക്ഷമെന്ന് തോന്നുന്ന ആശയധാരയെ അപഗ്രഥിക്കുമ്പോള്‍ അധികാരത്തിന്റെയും മേധാവിത്വത്തിന്റെയും ചിഹ്നങ്ങള്‍ തെളിഞ്ഞു കാണാം. ഇപ്രകാരം ഭാഷയ്ക്കുളളില്‍ ഒളിഞ്ഞിരിക്കുന്ന അധികാരം, പ്രത്യയശാസ്ത്രം എന്നിവയെ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നതിനാലാണ് ഇത് വിമര്‍ശനാത്മകം എന്നറിയപ്പെടുന്നത് (ഡോ. പി.എം. ഗിരീഷ് 2001:9). അല്‍ത്തൂസര്‍, ഫൂക്കോ, ഹെബര്‍മാസ് എന്നിവരുടെ ചിന്തകളിലൂടെയാണ് വിമര്‍ശനാത്മകസമീപനം ഭാഷാശാസ്ത്രരംഗത്ത് വികാസം പ്രാപിച്ചിട്ടുളളത്. 

വ്യവഹാരപഗ്രഥനം 
വ്യവഹാരം അറിവിനെ സാധ്യമാക്കുന്ന നിയാമകങ്ങളുടെ മണ്ഡലമാണ്. ഓരോ വ്യവഹാരവും തനതായ തത്വങ്ങളെ അവലംബിക്കുന്നു. വ്യവഹാരങ്ങളില്‍ സാധ്യമാകുന്ന അറിവിനെ പ്രതിനിധാനം ചെയ്യുന്നത് പ്രസ്താവനകളാണ്. പ്രസ്താവനകളുടെ സാകല്യമാണ് വ്യവഹാരം. അനേകം പ്രസ്താവനകള്‍ സവിശേഷമായ രീതിയില്‍ സമ്മേളിക്കുമ്പോള്‍ ഒരു വ്യവഹാരം രൂപം കൊളളുന്നു. ഫൂക്കോയുടെ ഈ വ്യവഹാരവീക്ഷണമാണ് വിമര്‍ശനാത്മക ഭാഷാസമീപനത്തിന്റെ മറ്റൊരു അടിത്തറ. (ഡോ. പി.എം. ഗിരീഷ് 2001 :10)

വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തിന്റെ സഹായത്താല്‍ ഭാരതീയ കവി, കാവ്യസങ്കല്പങ്ങളില്‍ ഒളിച്ചുവയ്ക്കപ്പെട്ടിട്ടുളള അധികാരതലങ്ങള്‍ ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

കവി

വേദകാലത്ത് മന്ത്രദ്രഷ്ടാവ് എന്ന അര്‍ത്ഥത്തിലായിരുന്നു 'കവി' ശബ്ദം പ്രയോഗിക്കപ്പെട്ടത്. (ഇടമറുക് 2001 :9) മന്ത്രദ്രഷ്ടാക്കള്‍ ഋഷികളായിരുന്നു. എന്നാല്‍ എല്ലാ ഋഷികളും മന്ത്രദ്രഷ്ടാക്കളായിരിക്കാന്‍ ഇടയില്ല. മന്ത്രദ്രഷ്ടാക്കളാകാന്‍ കഴിഞ്ഞ ഋഷികള്‍ക്ക് മറ്റുളളവരേക്കാള്‍ സമൂഹത്തിന്റെ ബഹുമാനവും ആരാധനയും നേടിയെടുക്കാന്‍ സാധിച്ചു. അങ്ങനെയവര്‍ സമൂഹത്തെ നിയന്ത്രിക്കുവാന്‍ സാധിക്കുന്ന അധികാരതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

'നാനൃഷി കവിരിത്യുക്തം ഋഷിശ്ച കില ദര്‍ശനാത്' 1 എന്ന പില്‍ക്കാലസങ്കല്പം ഋഷിതുല്യനായി പരിഗണിക്കുന്നതിലൂടെ ഋഷികള്‍ക്കു സമൂഹത്തില്‍ ലഭിച്ച സ്ഥാനബഹുമാനാദികളിലേക്ക് കവിയെ ആനയിക്കുകയായിരുന്നു. അല്ലെങ്കില്‍ ഋഷികള്‍ക്ക് സമൂഹം നല്‍കിയ പ്രത്യേക പരിഗണനകള്‍ നേടിയെടുക്കാന്‍ കവികള്‍ സൃഷ്ടിച്ച ബോധപൂര്‍വ്വമായ ശ്രമമായും ഈ സങ്കല്പത്തെ വിലയിരുത്താം. ചുരുക്കത്തില്‍ കാവ്യത്തെ/ സാഹിത്യത്തെ സ്വന്തം അധികാരമുറപ്പിക്കുന്നതിനുളള സാമൂഹിക ഇടപെടലുകളിലൊന്നായി കവികള്‍ സ്വീകരിച്ചു തുടങ്ങിയതിന് അതു പിറവിയെടുത്ത കാലത്തിനോളം പഴക്കമുണ്ട്. അത്തരം ഇടപെടലുകള്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഋഷിക്കും കവിക്കും നല്‍കുന്ന തുല്യപരിഗണന.

'കവി: ക്രാന്ത ദര്‍ശന:' 'കവിര്‍ മേധാവാന്‍' എന്നിങ്ങനെ കവിയെ നിരുക്തകാരനായ യാസ്‌കന്‍ വിശേഷിപ്പിക്കുന്നു. കടന്നു കാണുന്നവന്‍, സത്യം കണ്ടെത്തുന്നവന്‍ എന്നീ അര്‍ത്ഥങ്ങളിലാണ് യാസ്‌കന്‍ കവിയെ 'ക്രാന്തദര്‍ശി' എന്നു വിളിക്കുന്നത്. അപ്രകാരം ക്രാന്തദര്‍ശിയായ കവി മേധാവിയാകുന്നു.ബാഹ്യപ്രപഞ്ചത്തിന്റെ മറുപുറം കാണുന്നവനാണ് അയാള്‍. അങ്ങനെയുളള കവിക്ക് സാമൂഹ്യമേധാവിത്വം ഏറ്റെടുക്കാനാകുമെന്ന് പറഞ്ഞുവെച്ച യാസ്‌കന്‍ കവിയെ അധികാരസ്ഥാനത്ത് ആനയിക്കാനാണ് ശ്രമിച്ചത്.

''അപാരേ കാവ്യ സംസാരേ-
കവി രേഖ പ്രജാപതി'' 2 ധ്വന്യലോക കര്‍ത്താവായ ആ നന്ദവര്‍ദ്ധനന്‍ ഈ നിര്‍വ്വചനത്തിലൂടെ കവിയെ ഈശ്വരതുല്യമായ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതി രാജാവ് ആണ് കവിയെന്നും ഈശ്വരതുല്യമായ സൃഷ്ടികര്‍മ്മമാണ് അയാള്‍ നിര്‍വ്വഹിക്കുന്നതെന്നും ആനന്ദവര്‍ദ്ധനന്‍ ഉറപ്പിക്കുന്നു.

പ്രതിഭാശാലിയാണ് കവി. നമ്മുടെ കാവ്യമീമാംസകരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. കവിക്കു മാത്രമുളള സവിശേഷസിദ്ധിയെ അവര്‍ ശക്തി, പ്രതിഭ എന്നീ പദങ്ങള്‍കൊണ്ട് വ്യവഹരിക്കുന്നു. കവിയുടെ സിദ്ധികളില്‍ മുഖ്യമായത് ശക്തിയാണ്. ശക്തിയെന്നാല്‍ കവിത്വബീജരൂപമായ സംസ്‌കാരവിശേഷം എന്നര്‍ത്ഥം. നവനവോന്മേഷശാലിയായ പ്രജ്ഞയാണ് പ്രതിഭ. ആ ശക്തി സദാ ജാഗരൂകവും നൈസര്‍ഗ്ഗികവുമാണ്. ഇവിടെ മനുഷ്യനില്‍ ജന്മസിദ്ധവും രൂഢമൂലവുമായ അധികാരസക്തിയെന്ന ശക്തിവിശേഷണത്തെ പ്രജ്ഞയിലൂടെ - അറിവിലൂടെ സാദ്ധ്യമാക്കിതീര്‍ക്കേണ്ടതിന്റെ സന്ദേശം ഒളിഞ്ഞുകിടക്കുന്നു. അതായത് കാവ്യമീമാംസകര്‍ ഉദ്‌ഘോഷിക്കുന്ന കവിയിലെ 'പ്രതിഭ' സമൂഹത്തിനുമേല്‍ പുതിയ അറിവാകുന്ന ശക്തിയിലൂടെ ആധിപത്യം സ്ഥാപിക്കാനുതകുന്ന ഗൂഡതാത്പ്പര്യമായും മാറുന്നു.

വാക്കിന്റെ അധീശനാണ് കവി. ''ഏക:ശബ്ദ: സമ്യക്ജ്ഞാത: സുപ്രയുക്ത: സ്വര്‍ഗ്ഗേ ലോകേ ച കാമധുക് ഭവതി'' എന്ന് മഹാഭാഷ്യാകാരനായ പതജ്ഞലി ഉദ്‌ബോധിപ്പിക്കുന്നു. ശരിയായി മനസ്സിലാക്കി ശരിയായി പ്രയോഗിക്കുന്ന വാക്ക് പ്രയോക്താവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കും. സ്വര്‍ഗ്ഗമെന്നത് അധീശവര്‍ഗ്ഗം തങ്ങളുടെ അധികാരമുറപ്പിക്കാനുപയോഗിച്ച ശക്തമായ സങ്കല്പങ്ങളിലൊന്നാണ്. കവി വാക്കിന്റെ അധീശനാകുന്നതോടെ, സ്വര്‍ഗ്ഗതുല്യമായ പദവിയിലേക്കുയര്‍ത്തപ്പെടും എന്നു വ്യവസ്ഥ ചെയ്യുന്നതിലൂടെ, സ്വര്‍ഗ്ഗമെന്ന അധികാരകേന്ദ്രത്തിലെത്തിച്ചേരുമെന്നാണ് വിവക്ഷ.

വാക്കെന്ന ജ്യോതിസ്സ് ഇല്ലായിരുന്നവെങ്കില്‍ ഈ ലോകം തന്നെ അന്ധകാരവൃതമായിപ്പോകുമായിരുന്നു എന്ന് ദണ്ഡി ഭയപ്പെടുന്നു. വാക്കിന് ജ്യോതിസ്സ് എന്നും ജ്യോതിസ്സിന് ജ്ഞാനം എന്നും പ്രഖ്യാതമായ അര്‍ത്ഥകല്പനകള്‍ ഉണ്ട്. അന്ധകാരവൃതമായ ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നത് വാക്കാകുന്ന ജ്യോതിസ്സ് ആണ്. കവിയാകട്ടെ വാക്കിന്റെ / ജ്യോതിസ്സിന്റെ അധീശനാണ്. സമൂഹം അന്ധാകവൃതമാകുമ്പോള്‍ കവി വാക്കാകുന്ന / ജ്ഞാനമാകുന്ന ജ്യോതിസ്സിലൂടെ സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു. അന്ധകാരാവൃതമായ ലോകം എന്നത് തങ്ങള്‍ക്കു ചുറ്റുമുളള സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ അധികാരവര്‍ഗ്ഗം സൃഷ്ടിച്ചെടുത്ത മറ്റൊരു പരികല്പനയാണ്.

കവിയെ അധികാരിയായി കാണുന്ന കര്‍തൃത്വസമീപനമാണ് ഇവിടെയും കാണുന്നത്.

കാവ്യം
കാവ്യത്തെക്കുറിച്ച് വ്യത്യസ്തകാലയളവില്‍ വ്യത്യസ്ത മീമാംസകരാല്‍ നിരവധി നിര്‍വ്വചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ 'കാവ്യപ്രകാശ'കാരനായ മമ്മടഭട്ടന്റെ നിര്‍വ്വചനം പ്രത്യേകം പരിശോധനയര്‍ഹിക്കുന്നു. കാരണം അദ്ദേഹമാണ് അതുവരെയുണ്ടായ കാര്യനിര്‍വ്വചനങ്ങളുടെ സാരാംശം സ്വീകരിച്ചുകൊണ്ട് കാവ്യസ്വരൂപം പുന:സംഘടിപ്പിച്ചത്.

''തദദോഷൗ ശബ്ദാര്‍ത്ഥന - സഗുണാവനലംകൃതീ പുന:ക്വാപി'' - എന്ന് മമ്മടഭട്ടന്‍ കാവ്യത്തെ നിര്‍വചിക്കുന്നു. ദോഷരഹിതമായതും, മാധുര്യം, ഓജസ്സ്, പ്രസാദം എന്നീ ഗുണങ്ങളാല്‍ സമ്പന്നമായതും അലങ്കാരവിശിഷ്ടവുമായ ശബ്ദാര്‍ത്ഥ സഹിതത്വം ആണ് കാവ്യം എന്നതത്രെ അദ്ദേഹത്തിന്റെ നിര്‍വ്വചനത്തിന്റെ വ്യാഖ്യാനം.

മമ്പടഭട്ടന്റെ നിര്‍വ്വചനത്തിലെ 'ദോഷരഹിതം' എന്ന പരാമര്‍ശം വിശകലനമര്‍ഹിക്കുന്നു. കാവ്യത്തെ അദ്ദേഹം ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നുണ്ട്. വ്യംഗ്യപ്രധാനമായത് ഉത്തമവും വ്യംഗ്യം അപ്രധാനമായി പോകുന്നത് മധ്യമവും ആകുന്നു. വ്യംഗ്യസ്പര്‍ശമേ ഇല്ലാത്തതും വാചാര്‍ത്ഥ്യത്തിന്റെ ചാരുത മാത്രമുളളതുമായ ചിത്രകാവ്യങ്ങളാണ് അധമവിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ദോഷരഹിതം എന്നു പറയുമ്പോള്‍ ഉത്തമകാവ്യത്തെയാണ് അദ്ദേഹത്തിന്റെ നിര്‍വ്വചനം പ്രതിനിധീകരിക്കുന്നത്. അതാകട്ടെ സ്വഭാവികമായും ബൗദ്ധികമായി ഉയര്‍ന്നുനില്ക്കുന്നവരുടെ സൃഷ്ടിയും അവരെ സംബോധന ചെയ്യുന്നവരുമാണ്. മമ്മടഭട്ടന്‍, അധമകാവ്യത്തെ അഥവാ ചിത്രകാവ്യത്തെ ശബ്ദചിത്രം, അര്‍ഥചിത്രം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. വാചകവൈചിത്ര്യം മാത്രമാണ് ഇവയ്ക്ക് ആകര്‍ഷണീയത നല്‍കുന്നത്. അദ്ദേഹത്തിന്റെ കാവ്യവിഭജനവും അധമകാവ്യങ്ങള്‍ക്ക് ആരോപിക്കുന്ന പോരായ്മകളും പ്രാദേശികഭാഷകളില്‍ ഉയര്‍ന്നുവന്ന രചനകളെ പ്രാന്തവല്‍ക്കരിക്കാനുളള ശ്രമമായിട്ടാണ് കരുതേണ്ടത്. ദോഷരഹിതം എന്നതുകൊണ്ട് പ്രാദേശികഭാഷകളില്‍ ഉയര്‍ന്നുവന്ന രചനകളുടെ സ്വഭാവങ്ങള്‍ വര്‍ജ്ജിക്കണമെന്നും അങ്ങനെ അവയുടെ വക്താക്കളെ മുഖ്യധാരയില്‍ നിന്നകറ്റി നിര്‍ത്തണമെന്നുളള സന്ദേശമാണ് അദ്ദേഹം സ്വന്തം വര്‍ഗ്ഗത്തിന് നല്‍കിയത്.

സഹൃദയന്‍

ഭാരതീയ കാവ്യമീമാംസയിലെ സഹൃദയനെക്കുറിച്ചുളള സങ്കല്പവും ഇവിടെ ചേര്‍ത്തുവച്ചു വായിക്കേണ്ടതുണ്ട്. സമാനമായ ഹൃദയത്തോടു കൂടിയവന്‍ എന്നാണ് സഹൃദയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കവിയുടെ ഹൃദയത്തോട് കാവ്യപാരായണത്തിലൂടെ സമാനത പ്രാപിക്കുവാന്‍ അയാള്‍ക്കു കഴിയണം. കവിയോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നുവെന്ന മിഥ്യാധാരണ ജനിപ്പി ച്ച്, അവനെ കവിയില്‍ നിന്നും ഒരു ചാണകലത്തില്‍ പ്രതിഷ്ഠിക്കാനാണ് ഈ സങ്കല്പം ശ്രമിക്കുന്നത്. സഹൃദയനെക്കുറിച്ചുളള അഭിനവഗുപ്തന്റെ പ്രശസ്തമായ നിര്‍വ്വചനം പരിശോധിക്കുമ്പോള്‍ ഇക്കാര്യം കുറച്ചുകൂടി വ്യക്തമാകും.

'യേഷാം കാവ്യാനുശീലനാഭ്യാസവശാത്
വിശദീഭൂതേ മനോമുകുരേ
വര്‍ണ്ണനീയ തന്മയീഭവന യോഗ്യതാ
തേ സഹൃദയ സംവാദഭാജ :സഹൃദയാ'

കാവ്യാനുശീലനം, നിരന്തരമായ അഭ്യാസം എന്നിവയാല്‍ ഹൃദയദര്‍പ്പണം തെളിഞ്ഞ്, വര്‍ണ്ണ്യവിഷയവുമായി തന്മയീഭാവം പ്രാപിക്കുവാന്‍ കഴിവു നേടിയവനും സ്വഹൃദയത്തോടെ സംവദിക്കുന്നവനുമാണ് സഹൃദയന്‍. കാവ്യാനുശീലനം എന്നതില്‍ കാവ്യപഠനം, കാവ്യാസ്വാദനം എന്നിവ ഉള്‍പ്പെടുന്നു. അതിനുളള പ്രാപ്തി നേടുന്നതില്‍ കാവ്യമീമാംസാപഠനവും ഉള്‍പ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ അഭിനവഗുപ്തന്റെ സഹൃദയ2നിര്‍വ്വചനം അതുണ്ടായകാലത്തെ ഏറ്റവും നല്ല വിദ്യാഭ്യാസം നേടിയവരെയാണ് ലക്ഷ്യമാക്കുന്നതെന്നു വരുന്നു. വിദ്യാസമ്പന്നരല്ലാത്തവര്‍ സഹൃദയരല്ലേ എന്ന ചോദ്യം അവശേഷിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, വര്‍ണ്ണ്യവിഷയവുമായി തന്മയീഭവിക്കാന്‍ കഴിയണം. സ്വഹൃദയത്തോടാണ് അയാള്‍ സംവദിക്കേണ്ടത് തുടങ്ങിയ കല്പനകള്‍ സഹൃദയനെ നിശബ്ദനാക്കാന്‍ ഉപയോഗിച്ച അടവുനയങ്ങളുമാവാം. 

കാവ്യപ്രയോജനം
കാവ്യത്തിന്റെ പ്രയോജനം സംബന്ധിച്ചുളള മീമാംസാസങ്കല്പവും ഇവിടെ പരിഗണനയര്‍ഹിക്കുന്നു.
'കാവ്യം യശസേര്‍ത്ഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ:പരനിര്‍വൃതയേ
കാന്താ സമ്മിത തയോപദേശയുജേ'

സംസ്‌കൃതകാവ്യമീമാംസയെ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന 'കാവ്യപ്രകാശ'ത്തില്‍ മമ്മടഭട്ടന്‍ മുകളില്‍ കൊടുത്തിരിക്കുന്ന കാരികയിലൂടെ കാവ്യ ത്തിന്റെ പ്രയോജനം എന്തെന്ന് ആധികാരികമായി സ്ഥാപിക്കുന്നു. കാവ്യം യശസ്സിനുവേണ്ടിയും അമംഗളങ്ങളുടെ നാശത്തിനും അനുവാചകര്‍ക്ക് ആനന്ദാനുഭൂതിയുണര്‍ത്തുന്നതിനും, കാന്ത കാന്തനെയെന്നപോലെ ലോകോപദേശത്തിനുവേണ്ടിയും ഉളളതാണെന്ന് കാരിക ഉദ്‌ബോധിപ്പിക്കുന്നു.

യശസ്സിനുവേണ്ടി
കാവ്യത്തിന്റെ പ്രമുഖവും പ്രധാനവുമായ പ്രയോജനം കവിയുടെ യശസ്സാണ്. ആ യശസ്സിനുവേണ്ടി സത്കാവ്യനിബന്ധനം ചെയ്യുകയാണ് കവികര്‍മ്മത്തിന്റെ മര്‍മ്മം. യശസ്സ് എന്നത് സമൂഹത്തിന്റെ അംഗീകാരമാണ്. സമൂഹം അംഗീകരിക്കുകയെന്നാല്‍ അധികാരസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയെന്നാണര്‍ഥം.

ധനത്തിനുവേണ്ടി
ഭൗതികജീവിതം ഭദ്രമാക്കാനുതകുന്ന ധനസമ്പാദനമാണ് ഇവിടെ വിവക്ഷ. ധനം അധികാരത്തെ ഉറപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രധാനനിയാമകങ്ങളില്‍ ഒന്നാണ്.

വ്യവഹാരജ്ഞാനം

'രാജാദിഗതോചിതാചാര പരിജ്ഞാനം' എന്ന് വ്യവഹാരജ്ഞാനത്തെ മമ്മടഭട്ടന്‍ വിശദീകരിക്കുന്നു. രാജാവ്, സചിവന്‍ തുടങ്ങി രാജ്യത്തെ സകല പൗരന്മാര്‍ക്കും ഉചിതമായ കൃത്യാകൃത്യവിവേകം ഉളവാക്കുക എന്നതിലൂടെ എല്ലാത്തരം അധികാരസ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന കര്‍തൃത്വരൂപമായി കവി മാറുന്നു.

ശിവേതരക്ഷതി
അമംഗളങ്ങളുടെ നാശമാണ് ശിവേതര ക്ഷതി. ഈശ്വരപ്രീതിയിലൂടെ എല്ലാ അമംഗളങ്ങളും ഒഴിവാക്കി സസുഖം ജീവിക്കാന്‍ കാവ്യം (കവിയെ) സഹായിക്കുന്നു.!

പരനിര്‍വൃതി
മോക്ഷകാലികമായ, ബ്രഹ്മാനന്ദത്തിന് സമമായ, അനിര്‍വചനീയാനന്ദാനുഭൂതിയാണ് പരനിര്‍വൃതി എന്ന് പണ്ഡിതമതം. പരനു ലഭിക്കുന്ന അനുഭൂതി അനിര്‍വചനീയമായതിനാല്‍ മോക്ഷം, ബ്രഹ്മാനന്ദം എന്നതൊക്കെ കാവ്യത്തിനപ്പുറത്തേക്ക് ചിന്തിപ്പിക്കാതെ അതില്‍ തന്നെ തളച്ചിടുവാന്‍ സഹായിച്ച പരികല്പനകളാണ്.

കാന്താസമ്മിതതയോ
പദേശയുജേ

ഉപദേശം ഒരുതരം അധികാരം ചെലുത്തലാണ്. ഭര്‍ത്താവിനെ ഉപദേശിക്കുമ്പോള്‍ ഭാര്യ തന്റെ പദവി വഹിക്കുന്ന അധികാരം ഉപയോഗിക്കുന്നുണ്ട്. ഉപദേശകന്‍ കവിയാകുമ്പോള്‍ ഉപദേശിക്കപ്പെടുന്നത് അയാളുടെ വ്യവഹാരാതിര്‍ത്തിക്കുളളില്‍ പെടുന്ന സമൂഹമാണ്. സമൂഹത്തിനു മേലുളള കവിയുടെ സ്‌നേഹനാട്യത്തോടുകൂടിയ അധികാരം വിനിയോഗിക്കലാണത്.

ഭാഷാ ആധിപത്യം
ഭാഷാധിപത്യത്തിന്റെ സാമൂഹികപരിസരങ്ങളിലൂടെയും കവി, കാവ്യസങ്കല്പങ്ങളെ വായിച്ചെടുക്കാം. അധികാരവര്‍ഗ്ഗത്തിന്റെ അതു കവികളായാലും കവികള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗമായാലും - താത്പര്യങ്ങള്‍ എത്ര സമര്‍ത്ഥമായിട്ടാണ് അവരുടേതായ ഭാഷയില്‍ ഒളിച്ചുവയ്ക്കപ്പെടുന്നത് എന്നതിനു തെളിവാണ് ഈ സങ്കല്പങ്ങള്‍. തങ്ങളുടെ താത്പര്യങ്ങള്‍ എല്ലാവരുടേയും താത്പര്യമെന്നു വരുത്തി തീര്‍ക്കാനുളള ബൗദ്ധികവും ഭാഷാപരവുമായ ശ്രമം ഇവിടെയുണ്ട്. നിര്‍ബന്ധപൂര്‍വ്വം ഉപയോഗിക്കുകയല്ല, മറിച്ച് കവിയേയും അനുവാചകനേയും ഉദാത്തമെന്നു തോന്നിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുകയും കാര്യത്തെ വിഭജിക്കുകയും നിര്‍വ്വചനങ്ങളിലെ ഗൂഢസന്ദേശങ്ങളിലേക്ക് ആനയിക്കുകയും ചെയ്തുകൊണ്ട് തന്ത്രപൂര്‍വ്വം അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ഉത്തമകാവ്യം/ അധമകാവ്യം/ ഉത്കൃഷ്ടഭാഷ/അപകൃഷ്ടഭാഷ തുടങ്ങിയ ദ്വന്ദ്വകല്പനകള്‍ ഇതിനു തെളിവാണ്. ധൈഷണികമണ്ഡലത്തിന്റെ അധീശത്വം ആവശ്യമായപ്പോള്‍ അതിനു സഹായകമാകുന്ന വ്യക്തി (കവി), മാധ്യമം (കാവ്യം) ഭാഷ (സംസ്‌കൃതം) ചേര്‍ക്കപ്പെടുകയായിരുന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അധീശവര്‍ഗ്ഗം ഉത്പാദിപ്പിച്ച കവി-കാവ്യ സങ്കല്പങ്ങള്‍ ഉള്‍പ്പെടെയുളളജ്ഞാനം ഇന്നും അധീശവര്‍ഗപ്രത്യയശാസ്ത്രമായി അവശേഷിക്കുന്നു. അധീശവര്‍ഗ/വര്‍ണ കേന്ദ്രിതമായ എല്ലാത്തരം സങ്കല്പങ്ങളേയും പ്രവണതകളേയും ആരോഗ്യകരമായി വിമര്‍ശിക്കാന്‍ കഴിയുന്ന തരത്തിലുളള അന്വേഷണങ്ങളാണ് ഇനി നടക്കാനുളളത്.

1. ഋഷിയല്ലാത്തവന്‍ കവിയല്ലെന്നു പറയുന്നു. കടന്നു കാണുന്നവനാണ് ഋഷി. 
2. അപാരമായ കാവ്യസംസാരത്തില്‍ കവിമാത്രമാകുന്നു പ്രജാപതി.


അരങ്ങില്‍ അയ്യന്‍കാളിയായി സിബി ജോണ്‍സണ്‍


അധ: സ്ഥിത വര്‍ഗ്ഗ വിമോചകനും ലോകത്തിലെ ആദ്യത്തെ കാര്‍ഷിക വിപ്ലവകാരി യുമായ മഹാത്മ അയ്യന്‍കാളിയുടെ ജീവിതത്തെയും സമര പോരാട്ടങ്ങളെയും ആസ്പദമാക്കി തയ്യാറാക്കപ്പെട്ട നാടകമാണ് അനന്തപുരിയിലെ വില്ലുവണ്ടി. കോട്ടയം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയായ സംഘമൈത്രിയാണ് നാടകത്തിന്റെ അവതാരകര്‍. അയ്യന്‍കാളിയായി വേഷമിടുന്ന കോട്ടയം സ്വദേശി സിബി ജോണ്‍സണ്‍ അയ്യന്‍കാലിയുടെ രൂപസാദൃശ്യം കൊണ്ട് തന്നെ നാടകത്തെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്.

ഇന്നോളം കണ്ട സിനിമകളിലോ, നാടകങ്ങളിലോ, അയ്യന്‍കാളിയോട് ഇത്രയധികം രൂപസാദൃശ്യവും നീതിയും പുലര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അയ്യന്‍കാളിയുടെ യഥാര്‍ത്ഥ ചിത്രം എന്ന നിലയില്‍ നാം കണ്ടിരിക്കുന്ന നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്ന അതേ രൂപം തന്നെയാണ് ഈ നാടകത്തിലും അയ്യന്‍ കാളിയുടേത്. രൂപസാദൃശ്യം കൊണ്ട് മാത്രമല്ല സിബി ജോണ്‍സണ്‍ അവതരിപ്പിക്കുന്ന അയ്യന്‍കാളിയെ വ്യത്യസ്തമാക്കുന്നത്. ആകാരവടിവും, ശബ്ദ ഗാംഭീര്യവും ഒത്തിണങ്ങിയ ഒരു പരകായ പ്രവേശം തന്നെയാണ് സിബി ജോണ്‍സണിലൂടെ അയ്യന്‍കാളിയായി നമുക്ക് കാണാന്‍ കഴിയുന്നത്.

വലിയ മഴയും പേമാരിയും ഉളള ഒരു ദിവസം പാടത്ത് മടവീഴ്ചയുണ്ടാകുകയും മട ഉറപ്പിക്കുവാന്‍ പുലയനെ ചേറില്‍ ചവിട്ടിതാഴ്ത്തി മടയുറപ്പിക്കുകയും പുലയക്കുടിയില്‍ ഭക്ഷണം കഴിക്കുന്ന ദമ്പതികളെ ആക്രമിക്കുന്ന തമ്പുരാക്കന്മാരുടെ കിരാത വാഴ്ചയും കുഞ്ഞിനെ മുലയൂട്ടുന്ന മാതാവിന്റെ കരങ്ങളില്‍ നിന്ന് പിഞ്ചുകഞ്ഞിനെ ബലമായി പിടിച്ചു വാങ്ങിനിലത്തെറിഞ്ഞ് കൊല്ലുകയും മാതാവിനെ ബലാല്‍ക്കാരമായി കീഴ്‌പെടുത്തുകയും ചെയ്യുന്ന അതിക്രൂരമായ ഒരു കാലഘട്ടത്തിന്റെ കറുത്ത ഏടുകളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നാടകത്തിന്റെ തുടക്കം. ഗത്യന്തരമില്ലാത്ത പരക്കം പായുന്ന അടിയാളവര്‍ഗത്തിന്റെ ദീനരോദനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷനാകുകയാണ് അയ്യന്‍കാളി. അതികായകനായ അയ്യന്‍കാളിയുടെ രൂപം സ്റ്റേജില്‍ പ്രത്യക്ഷ പ്പെടുന്ന രംഗം തന്നെ കാണികളില്‍ ആവേശമുണര്‍ത്തുന്നതാണ്. രക്ഷിക്കണേ എന്ന് അലമുറയിടുന്ന അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ രോദനത്തിന് മറുപടിയായി ഇടമുഴക്കം പോലുളള സിംഹഗര്‍ജ്ജനം ഇങ്ങനെ തുടങ്ങുന്നു.

രക്ഷിക്കാനോ സാധ്യമല്ല. രക്ഷിക്കാനും രക്ഷപെടുമാനുളള മാര്‍ഗ്ഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഏന്‍ കാണിച്ചുതന്നു. ആ വഴിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് അതെല്ലാം നിങ്ങള്‍ നഷ്ടപ്പെടുത്തി ഒടുവില്‍ തന്റെ കുലത്തില്‍ പത്ത് ബി.എ.ക്കാരെ കാണണമെന്ന് ഏന്‍ കണ്ട സ്വപ്‌നം. അതൊരു ദു:സ്വപ്‌നമാണെന്ന് ഏന്‍ ഇപ്പോഴും മനസ്സിലാക്കുന്നു 1910 ല്‍ നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ എന്റെ പെണ്ണുങ്ങളുടെ മാറത്ത് കണ്ണന്‍ ചിരട്ട കെട്ടിവെച്ച് ഏനെ വെല്ലുവിളിച്ചു. നാട്ടുപ്രമാണിമാരെയും ശിങ്കിടിമാരെയും അവളെകൊണ്ട് തന്നെ കരണത്തടിപ്പിടിച്ച് അവരുടെ മാനം കാത്തവനാണ് ഞാന്‍ അയ്യന്‍കാളി. അത് നിങ്ങളോര്‍ക്കുന്നില്ലേ. ഇന്ന് മദ്യവും മാംസവും പ്രഭാതഭക്ഷണായി സേവിക്കുമ്പോള്‍ നിങ്ങളോര്‍ത്തില്ല നിങ്ങള്‍ കടിക്കുന്നത് നിങ്ങളുടെ അമ്മമാരുടേയും സഹോദരിമാരുടെയും മാനത്തിന്റെ വിലയാണെന്ന്. കക്ഷി രാഷ്ട്രീയക്കാരും നാട്ടുപ്രമാണിമാരും ഒത്തുചേര്‍ന്നുകൊണ്ട് നമ്മുടെ കുലം മുടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നിലനില്പിന്റെ ചിഹ്നമായി എന്റെ തലയും തലപ്പാവും തെരുവിലും നഗരങ്ങളിലും പതിപ്പിച്ചപ്പോള്‍ രണ്ട് കൈയും കെട്ടി പാട്ടും പാടി നിങ്ങള്‍ അവരോടൊപ്പം നിന്നില്ലേ. ആത്മാഭിമാനവും തന്റേടവും ഇനിയും നഷ്ടപ്പെട്ടില്ല എങ്കില്‍... എന്ന ചോദ്യമുയര്‍ത്തിക്കൊണ്ട് ആദ്യരംഗം അവസാനിക്കുന്നു.

കോട്ടയം നാട്ടകത്ത് കൊച്ചുപറമ്പില്‍ കുഞ്ഞുമോന്റെയും അമ്മുക്കുട്ടിയുടെയും മകനായ സിബി ജോണ്‍സണ്‍ സ്‌കൂള്‍ കാലം മുതലേ നാടകവേദികളിലും കലാസാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ ഒരു തവണ ബെസ്റ്റ് ആക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ഒട്ടേറെ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം ജോയ് മെമ്മോറിയല്‍ നാടക മത്സരത്തില്‍ 'നൈല്‍ നദിക്കക്കരെ നിന്നൊരു സ്‌നേഹമന്ത്രം' എന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. പ്രൊഫഷണല്‍ നാടകവേദിയായ സുരഭി തിയേറ്റേഴ്‌സ്, ചങ്ങനാശ്ശേരി വിശ്വകല തിയേറ്റേഴ്‌സ് തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം ശശി, ജോസ്താന, തിരുവല്ല ബാബുരാജ് തുടങ്ങിയ പ്രമുഖരായ നടന്മാരുമായി വേദി പങ്കിട്ടു. നിരവധി ക്രിസ്തീയ ഭക്തിഗാന കാസറ്റുകള്‍ക്കും, പരസ്യചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് സിബി ജോണ്‍.